ബ്രഹ്മപുരം ഇൻഫോപാർക്കിന് സമീപമുള്ള കെന്റ് മഹൽ ഫ്ലാറ്റ് സമുച്ചയത്തിൽ നിന്നുള്ള മാലിന്യപ്രശ്നം പ്രദേശവാസികളുടെ ജീവിതം ദുസ്സഹമാക്കുന്നു. വർഷങ്ങളായി ശുചിമുറി മാലിന്യവും മലിനജലവും അനധികൃതമായി പുറന്തള്ളുന്നുവെന്ന പരാതിയിൽ നാട്ടുകാർ ആരംഭിച്ച അനിശ്ചിതകാല സമരം ഒരു മാസം പിന്നിട്ടിരിക്കുകയാണ്.പ്രതിഷേധം ശക്തമായിട്ടും ഫ്ലാറ്റിൽ നിന്നുള്ള മലിനജല പുറന്തള്ളൽ തുടരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഇതോടെ പ്രദേശത്ത് ദുർഗന്ധവും ആരോഗ്യഭീഷണിയും വർധിച്ചു. എന്നാൽ ജനങ്ങളുടെ പ്രതിഷേധത്തെയും ആരോഗ്യ ആശങ്കകളെയും പൂർണ്ണമായി അവഗണിച്ചുകൊണ്ട് ഫ്ലാറ്റിൽ നിന്നും ഇപ്പോഴും വൻതോതിൽ മാലിന്യം പുറന്തള്ളുന്നത് തുടരുകയാണ്. ഫ്ലാറ്റിൽ നിന്നും പുറംതള്ളുന്ന മലിനജലം പ്രതിഷേധക്കാർ ഫ്ലാറ്റിലേക്ക് തന്നെ തിരിച്ച് ഒഴുക്കിവിട്ടാണ് ഇപ്പോൾ പ്രതിഷേധിക്കുന്നത്.
ഫ്ലാറ്റിലെ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ ശേഷിക്കുറവ് മറച്ചുവെച്ചാണ് മലിനജലം പുറത്തേക്ക് ഒഴുക്കുന്നതെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം.ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം ഇവിടെ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. വർഷങ്ങളായി തുടരുന്ന ഈ പ്രശ്നം പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളെപ്പോലും മലിനമാക്കുന്നു.പ്രദേശവാസികൾ പലതവണ പരാതി നൽകിയിട്ടും ബന്ധപ്പെട്ട അധികാരികൾ കാര്യക്ഷമമായി ഇടപെട്ടിട്ടില്ലെന്നും ആരോപണമുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനാസ്ഥയാണ് പ്രശ്നം കൂടുതൽ ഗുരുതരമാക്കുന്നതെന്നും നാട്ടുകാർ പറയുന്നു.പ്രശ്നത്തിന് സ്ഥിരപരിഹാരം ഉണ്ടാക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.വർഷങ്ങളായി ഈ ദുരിതം തുടരുന്നിട്ടും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥർ ഈ സംഭവത്തിൽ കാര്യക്ഷമമായി ഇടപെട്ടിട്ടില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ജനങ്ങൾ നിയമം കൈയിലെടുക്കാനും പ്രതിഷേധം കടുപ്പിക്കാനും നിർബന്ധിതരായത്.
