കണ്ണൂർ കോർപ്പറേഷൻ കൗൺസിലർമാരുടെ സത്യപ്രതിജ്ഞയെ ചൊല്ലിയുള്ള വിവാദത്തിൽ ബിജെപിക്കെതിരെ വിമർശനവുമായി മുസ്ലിം ലീഗ്. 19 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി വീണ്ടും സത്യപ്രതിജ്ഞ നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നൽകിയ പരാതിക്ക് പിന്നാലെയാണ് മുസ്ലിം ലീഗും കോർപ്പറേഷൻ മേയറും പ്രതികരണവുമായി രംഗത്തെത്തിയത്.
കോർപ്പറേഷനിലെ 18 മുസ്ലിം ലീഗ് കൗൺസിലർമാർ അള്ളാഹുവിന്റെ നാമത്തിലും മറ്റൊരു കൗൺസിലർ മറ്റൊരു രൂപത്തിലും സത്യപ്രതിജ്ഞ നടത്തിയെന്നാണ് ബിജെപിയുടെ ആരോപണം. എന്നാൽ ബിജെപി അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നാണ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കരീം ചേലേരിയുടെ പ്രതികരണം. സുപ്രീം കോടതി വിധി അനുസരിച്ച് അള്ളാഹുവിന്റെ നാമത്തിൽ” സത്യപ്രതിജ്ഞ ചെയ്യുന്നതിൽ തെറ്റില്ലെന്നും കരീം ചേലേരി പറഞ്ഞു.
എന്നാൽ പരാതിയിൽ ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് കണ്ണൂർ മേയർ പി. ഇന്ദിരയുടെ പ്രതികരണം. നിയമപ്രകാരം നിർദ്ദേശം ലഭിച്ചാൽ വീണ്ടും സത്യപ്രതിജ്ഞ നടത്താൻ തയ്യാറാണെന്നും മേയർ പറഞ്ഞു.നാല് ബിജെപി കൗൺസിലർമാരും ചട്ടവിരുദ്ധമായാണ് സത്യപ്രതിജ്ഞ ചെയ്തതെന്നും, അന്ന് ആരും എതിർപ്പ് ഉന്നയിച്ചിരുന്നില്ലെന്നും മേയർ ആരോപിച്ചു. വിഷയത്തിൽ തുടർ നടപടി സ്വീകരിക്കേണ്ടത് ജില്ലാ കലക്ടറാണെന്നും മേയർ വ്യക്തമാക്കി.
