വയനാട് കള്ളാടി മണ്ണിടിച്ചിലിൽ കരാർ കമ്പനിക്ക് നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മണ്ണ് നീക്കം ചെയ്യാനും സുരക്ഷാ നടപടികൾ ഉറപ്പാക്കാനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നോട്ടീസ് നൽകിയിരുന്നുവെന്നാണ് സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
കനത്ത മഴയെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും നിർദേശം നൽകിയിരുന്നുവെന്നും, അതിശക്തമായ മഴയാണ് അപകടത്തിന് കാരണമായതെന്നും സർക്കാർ വ്യക്തമാക്കി. സർക്കാർ സമയോചിതമായി ഇടപെട്ടതിനാൽ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനായതായും റിപ്പോർട്ടിൽ പറയുന്നു.അപകടത്തിന്റെ സാങ്കേതിക കാരണങ്ങളും പരിസ്ഥിതി വ്യവസ്ഥകൾ പാലിച്ചോയെന്നതും പരിശോധിക്കാൻ രണ്ട് അന്വേഷണ സമിതികളെ നിയോഗിച്ചതായും സർക്കാർ കോടതിയെ അറിയിച്ചു.
ഹർജി പരിഗണിച്ച ഹൈക്കോടതി, ഇപ്പോൾ പഴിചാരാനുള്ള സമയമല്ലെന്ന് നിരീക്ഷിച്ചു. പരിക്കേറ്റവരുടെ ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും, മൃതദേഹങ്ങൾ ബന്ധുക്കൾക്ക് എത്രയും വേഗം കൈമാറാനും പ്രഖ്യാപിച്ച ധനസഹായം വൈകാതെ വിതരണം ചെയ്യാനും കോടതി നിർദേശിച്ചു. അപകടവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ നിരീക്ഷിക്കുമെന്നും ഹർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കുമെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു.
