ഇ ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിക്കൊപ്പം അതിവേഗ യാത്രകൾക്ക് കെ-ഫ്ലൈറ്റിന്റെ സാധ്യത തേടി സംസ്ഥാന സർക്കാർ. സഹകരണ മേഖലയിൽ ആഭ്യന്തര വിമാന സർവീസുകൾ തുടങ്ങുന്നതിന്റെ സാധ്യതകളാണ് സർക്കാർ പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രമുഖ സഹകാരികളുമായി മുഖ്യമന്ത്രി പ്രാഥമിക ചർച്ച നടത്തി.
വിവാദ സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയതിന് പിന്നാലെ തന്നെ യുഡിഎഫ് സർക്കാർ അതിവേഗ റെയിലിന്റെ സാധ്യത തേടിയിരുന്നു. പദ്ധതി മുന്നോട്ടുവെച്ച മെട്രോമാൻ ഇ ശ്രീധരനുമായി മുഖ്യമന്ത്രി വി ഡി സതീശൻ ചർച്ച നടത്തുകയും ചെയ്തു. ഇ ശ്രീധരൻ നൽകിയ ശുപാർശ പഠിക്കാൻ ഗതാഗത സെക്രട്ടറി അധ്യക്ഷനായ നാലംഗ സമിതിയും സർക്കാർ രൂപീകരിച്ചിരുന്നു. ഇതിനിടയിലാണ് കെ-ഫ്ലൈറ്റ് എന്ന നിർദേശം വരുന്നത്. സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലാതെ സഹകരണ മേഖലയിൽ ആഭ്യന്തര വിമാന സർവീസുകൾ എന്നതാണ് നിർദേശം. സംസ്ഥാനത്തെ പ്രമുഖ സഹകാരികളാണ് ഈ ആശയം സർക്കാരിന് മുന്നിൽവെച്ചത്.
അതിവേഗ റെയിലിനെ അപേക്ഷിച്ച് കുറഞ്ഞ സാമ്പത്തിക ചെലവ്, ഭൂമി ഏറ്റെടുക്കേണ്ടതില്ല, പാരിസ്ഥിതിക പ്രതിസന്ധികളുണ്ടാകില്ല, നടപ്പാക്കാൻ കാലതാമസമില്ല എന്നതടക്കമുള്ള അനുകൂല ഘടകങ്ങളാണ് കെ-ഫ്ലൈറ്റ് പദ്ധതി മുന്നോട്ടുവെക്കുന്നത്. കേരളം പോലെ സഹകരണ മേഖല ശക്തമായുള്ള നാട്ടിൽ സർക്കാർ അനുകൂല തീരുമാനമെടുത്താൽ പദ്ധതി ഏറ്റെടുത്ത് നടത്താൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നാണ് സഹകാരികളുടെ നിലപാട്.
സി എൻ വിജയകൃഷ്ണൻ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി വി ഡി സതീശനുമായി ചർച്ച നടത്തിയിരുന്നു. വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ഗതാഗത മന്ത്രി സി പി ജോൺ എന്നിവരെയും കണ്ട് സഹകരണ വിമാന സർവീസ് എന്ന ആശയം പങ്കുവെച്ചിരുന്നു. അനുകൂല പ്രതികരണം ഉണ്ടായ സാഹചര്യത്തിൽ തുടർ ചർച്ചകളിലേക്കും തീരുമാനങ്ങളിലേക്കും സർക്കാർ വൈകാതെ കടക്കുമെന്ന പ്രതീക്ഷയിലാണ് സഹകരണ മേഖല.
