ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നാലെ ക്ഷേത്രത്തിലെ പൂജയുടെ പേരിലും വമ്പൻ തട്ടിപ്പ്. സൗജന്യമായി ലഭിക്കുന്ന പൂജാദ്രവ്യങ്ങൾ ഉപയോഗിച്ച ശേഷം പണം എഴുതിയെടുത്ത് തട്ടിപ്പ് നടത്തിയതായി വിജിലൻസ് റിപ്പോർട്ട്. കഴിഞ്ഞ പത്ത് വർഷമായി നടക്കുന്ന തട്ടിപ്പിന് പിന്നിൽ അതത് കാലങ്ങളിൽ മാറിമാറി വന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസേഴ്സ് ആണെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ദേവസ്വം സ്പെഷ്യൽ കമ്മീഷണറും വിശദമായ ഓഡിറ്റ് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ശബരിമലയിലെ നിത്യപൂജകൾക്കായി സൗജന്യമായി ലഭിക്കുന്ന പൂജാദ്രവ്യങ്ങൾ ഉപയോഗിച്ച ശേഷം ബില്ലുകൾ ഉണ്ടാക്കി തട്ടിപ്പ് നടത്തി എന്നാണ് കണ്ടെത്തൽ.
ദേവസ്വം വിജിലൻസിന്റെ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നത്. ദീർഘകാലമായി ശബരിമലയിലെ നിത്യപൂജകൾക്ക് ആവശ്യമായ സാധനങ്ങൾ സൗജന്യമായി എത്തിച്ചുനൽകിയിരുന്നത് കൊല്ലം സ്വദേശിയായ സുനിൽകുമാർ എന്ന സുനിൽ സ്വാമിയാണ്. എന്നാൽ ശബരിമലയിലെ അനധികൃത ഇടപെടലുകൾ കാരണം മൂന്നുവർഷം മുമ്പ് ഹൈക്കോടതി സുനിൽ സ്വാമിയെ വിലക്കിയിരുന്നു. എങ്കിലും സുനിൽ സ്വാമിയുടെ കയ്യിൽ നിന്ന് പൂജാ സാധനങ്ങൾ വാങ്ങുന്നത് ദേവസ്വം ഉദ്യോഗസ്ഥർ തുടരുന്നിരുന്നു എന്നാണ് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത്. മാസപൂജകൾക്കും മണ്ഡല മകരവിളക്ക് ഉത്സവത്തിനുമായി ശർക്കര, പഴം, നാളികേരം തുടങ്ങി വിവിധ പൂജാദ്രവ്യങ്ങൾ ഉൾപ്പെടെ 54 ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് സുനിൽ സ്വാമി സൗജന്യമായി നൽകിയിരുന്നത്. എന്നാൽ ഇതൊന്നും ശബരിമലയിലെ ഔദ്യോഗിക സ്റ്റോർ അക്കൗണ്ടിൽ രേഖപ്പെടുത്തുകയോ ഗുണനിലവാര പരിശോധനയ്‌ക്ക് വിധേയമാക്കുകയോ ചെയ്തിട്ടില്ല. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ മുറിയോട് ചേർന്നുള്ള മറ്റൊരു രഹസ്യമുറിയിലായാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. ഇവിടെ നിന്നുള്ള വസ്തുക്കൾ ഉപയോഗിച്ച് ഗണപതിഹോമം ഉൾപ്പെടെയുള്ളവ നടത്തി. ശേഷം ദേവസ്വം പണം മുടക്കി സാധനങ്ങൾ വാങ്ങി എന്ന വ്യാജേന വലിയ തുക എഴുതിയെടുത്തു എന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. ഇത്തരത്തിൽ പടിപൂജ, കളഭാഭിഷേകം, അഷ്ടാഭിഷേകം തുടങ്ങിയ പൂജകളിലൂടെയും പണം തട്ടിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
10 വർഷത്തോളമായി ഈ തട്ടിപ്പ് നടക്കുന്നുണ്ട് എന്നും ഇതിന് പിന്നിൽ അതാത് കാലത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസമാർ ആണെന്നുമാണ് വിജിലൻസ് റിപ്പോർട്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ഓഡിറ്റ് വിഭാഗത്തിനോട് വിശദമായ പരിശോധന നടത്താൻ ദേവസ്വം വിജിലൻസ് ശുപാർശ നൽകിയിട്ടുണ്ട്. ദേവസ്വം സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും വിശദമായ ഓഡിറ്റ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
