സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥ തലത്തിലെ അഴിച്ചുപണിക്ക് മുന്നോടിയായി സിവിൽ സർവീസ് ബോർഡ് യോഗം നാളെ ചേരും. ഇതിനിടെ സസ്പെൻഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിനെയും എൻ. പ്രശാന്തിനെയും തിരിച്ചെടുത്ത് മുൻ തസ്തികകളിൽ നിയമിച്ച് സർക്കാർ ഉത്തരവിറക്കി.ഐഎഎസിനോപ്പം ഐപിഎസ് ഉദ്യോഗസ്ഥരുടെ അഴിച്ചുപണിയും നാളെ ഉണ്ടാകുമെന്നാണ് സൂചന.
ബി അശോക് സൈനികക്ഷേമ സ്പെഷ്യൽ സെക്രട്ടറിയായിരിക്കെ ഒന്നര മാസം മുമ്പും എൻ പ്രശാന്ത് കൃഷിവകുപ്പ് സ്പെഷ്യല് സെക്രട്ടറി ആയിരിക്കെ 2024 നവംബർ 11നുമാണ് സസ്പെൻഷാനിലായത്. പിണറായി സർക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും പ്രതികരിച്ചുവെന്നതായിരുന്നു കുറ്റം. വി ഡി സതീശന് മുഖ്യമന്ത്രിയായി അധികാരമേറ്റ ഉടൻ ഇരുവരും വന്ന് കണ്ടിരുന്നു. തുടർന്നാണ് സസ്പെൻഷൻ പിൻവലിച്ച് ഉത്തരവ് ഇറങ്ങിയത്. ഇരുവർക്കും പഴയ വകുപ്പുകളില് തന്നെയാണ് നിയമനം. അതെസമയം സമഗ്ര അഴിച്ചുപണി വരുമ്പോള് ഇരുവരും സുപ്രധാന തസ്തികയിലെത്തുമെന്നാണ് സുചന. അഴിച്ചുപണിക്ക് മുന്നോടിയായി നാളെ രാവിലെ പത്തരയ്ക്ക് സിവിൽ സർവീസ് ബോർഡ് യോഗം ചേരും. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പൊതു ഭരണ വകുപ്പ് സെക്രട്ടറി എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക. രണ്ടു വർഷം തികയും മുൻപ് പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലുള്ളവരെ സ്ഥലം മാറ്റണമെങ്കിൽ ബോർഡിൻറെ അനുമതി വേണം.ഡോ. ബി.അശോക്, എൻ. പ്രശാന്ത് ഉൾപ്പെടെയുള്ളവരുടെ പുതിയ പോസ്റ്റിംഗ് ബോർഡിൽ ചർച്ച ചെയ്തു തീരുമാനിക്കും. ഐപിഎസ് ഉദ്യോഗസ്ഥരുടെ അഴിച്ചുപണിയെകുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ ഇതും ഉണ്ടാകുമെന്നാണ് സൂചന.
