കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി. നിലവിലെ ബോർഡിന്റെ ഘടന വഖഫ് നിയമപ്രകാരമല്ലെന്ന പ്രാഥമിക നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇടക്കാല ഉത്തരവ്. ബോർഡ് പുനഃസംഘടിപ്പിക്കുമെന്ന സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലവും കോടതി പരിഗണിച്ചു.
കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ വഖഫ് ബോർഡിന് സുപ്രധാന തീരുമാനങ്ങളോ നയപരമായ തീരുമാനങ്ങളോ കൈക്കൊള്ളാനോ മൂലധന ചെലവുകൾ നടത്താനോ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.നിലവിലെ ബോർഡിന്റെ ഘടന വഖഫ് നിയമത്തിലെ സെക്ഷൻ 14-ന് അനുസൃതമല്ലെന്നാണ് കോടതിയുടെ പ്രാഥമിക വിലയിരുത്തൽ. രണ്ട് മുസ്ലിം ഇതര അംഗങ്ങളെ ബോർഡിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും, ഒരു ഷിയ അംഗത്തെയും ഉൾപ്പെടുത്തണമെന്ന ഹർജിക്കാരുടെ വാദവും കോടതി രേഖപ്പെടുത്തി. വഖഫ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ ജോയിന്റ് സെക്രട്ടറിയാണ് ബോർഡിലെ എക്‌സ്-ഓഫീഷ്യോ അംഗമാകേണ്ടതെന്ന വ്യവസ്ഥയും പാലിച്ചിട്ടില്ലെന്ന വാദവും കോടതി പരിഗണിച്ചു.
അതേസമയം, വഖഫ് നിയമത്തിലെ സെക്ഷൻ 14 കർശനമായി പാലിച്ച് ബോർഡ് പുനഃസംഘടിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. നിയമാനുസൃതമായി പുതിയ ബോർഡ് രൂപീകരിക്കുന്നതുവരെ വഖഫ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ ജോയിന്റ് സെക്രട്ടറിയുടെ ഭരണപരമായ നിയന്ത്രണത്തിൽ ബോർഡ് പ്രവർത്തിക്കണമെന്നും കോടതി നിർദേശിച്ചു.നിലവിലെ ബോർഡിന്റെ അധികാരങ്ങൾ പരിമിതപ്പെടുത്തിക്കൊണ്ടുള്ള ഈ ഇടക്കാല ഉത്തരവ്, നിയമപ്രകാരമുള്ള പുനഃസംഘടന പൂർത്തിയാകുന്നതുവരെ തുടരും.
