കനത്ത മഴയിലും കാറ്റിലും തിരുവനന്തപുരം ജില്ലയിൽ വ്യാപക നാശനഷ്ടം. വിഴിഞ്ഞം കോട്ടുകാലിൽ കൃഷിയിടങ്ങളിൽ വെള്ളം കയറി. ശുചിമുറിക്ക് മുകളിൽ പാറ ഇടിഞ്ഞ് വീണ് പളുകൾ സ്വദേശിനിയുടെ ഇരുകാലുകൾക്കും പരിക്കേറ്റു. ജലനിരപ്പ് ഉയർന്നതോടെ നെയ്യാർ ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകി.
ഒരു ദിവസത്തിനിടെ തിരുവനന്തപുരം ജില്ലയിൽ റിപ്പോർട്ട് ചെയ്തത് നിരവധി മഴക്കെടുതികളാണ്. മഴയും കാറ്റും ശക്തമായതിന് പിന്നാലെയാണ് വ്യാപക നാശനഷ്ടങ്ങളുണ്ടായത്. പാറശാല പളുകളിൽ ശുചിമുറിക്ക് മുകളിൽ പാറ വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. പളുകൾ സ്വദേശിനി രാജകുമാരിയുടെ ഇരുകാലുകൾക്കുമാണ് പരിക്കേറ്റത്. പാറയുടെ അടിയിൽ അകപ്പെട്ട ഇവരെ ഫയർഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്.
പാറശാല, നെയ്യാറ്റിൻകര മേഖലകളിലെ ഏലകളിൽ വെള്ളം കയറി വ്യാപക കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കനത്ത കാറ്റിൽ വാഴ, മരിച്ചീനി ഉൾപ്പടെയുള്ള വിളകൾ നിലംപതിച്ചു. നെടുമങ്ങാട് കല്ലറയിൽ 32 അടിയിലധികം ഉയരമുള്ള സ്വകാര്യ പുരയിടത്തിൽ മണ്ണിടിച്ചിലുണ്ടായി. പ്രദേശത്ത് അപകട സാധ്യത തുടരുകയാണ്. ജലനിരപ്പ് ഉയർന്നതോടെ നെയ്യാർ ഡാമിൻ്റെ വൃഷ്ടിപ്രദേശത്ത് താമസിക്കുന്നവർക്ക് ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
