സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉഷ്‌ണ തരംഗ മുന്നറിയിപ്പ്. പാലക്കാട്,കൊല്ലം, തൃശൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് നടപടി. 2024ന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് ഉഷ്‌ണ തരംഗ മുന്നറിയിപ്പ് നൽകുന്നത്.
ഫെബ്രുവരി ആദ്യ വാരം തുടങ്ങിയ വേനൽചൂട് ഏപ്രിലിൽ റെക്കോർഡുകൾ ഭേദിച്ചു. ഇന്നലെ പാലക്കാട് 41.1 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആറ് തവണയാണ് ഇവിടെ താപനില 40 കടന്നത്. കൊല്ലത്തും ഉയർന്ന താപനില തുടരുന്നു. താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ നിലയിൽ നിന്ന് നാലര ഡിഗ്രിയിലധികം വ്യതിയാനം രേഖപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങളിലാണ് ഉഷ്‌ണ തരംഗ മുന്നറിയിപ്പ് നൽകുന്നത്.പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിലെ കാലാവസ്ഥാ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. ഔദ്യോഗികമായി രണ്ട് ജില്ലകളിലെ മുന്നറിയിപ്പുളെങ്കിലും സംസ്ഥാനവ്യാപകമായി ജാഗ്രത വേണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
പകൽ 11 മുതൽ 3 വരെ പുറം ജോലികൾ ഒഴിവാക്കണം. നേരിട്ട് സൂര്യപ്രകാശത്തിൽ നിൽക്കുന്നതും പരമാവധി കുറയ്ക്കണം. സൂര്യതാപം പോലുള്ള ലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ഉടൻ ചികിത്സ തേടണമെന്നും അധികൃതർ അറിയിച്ചു.അതേസമയം, വരും ദിവസങ്ങളിലും സംസ്ഥാനത്ത് വേനൽമഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ഇടിമിന്നലോടുകൂടിയ നേരിയ മഴയ്ക്കാണ് സാധ്യത.
സംസ്ഥാനത്ത് ഉഷ്‌ണ തരംഗ മുന്നറിയിപ്പ്; 3 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
