ആഭ്യന്തരമന്ത്രിയുടെ മണ്ഡലമായ ഹരിപ്പാട് യുവാവിന് നേരെ മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടാസംഘത്തിന്റെ ആക്രമണം. തൃക്കുന്നപ്പുഴ സ്വദേശി അരുൺ ചന്ദ്രനാണ് ക്രൂരമർദ്ദനത്തിന് ഇരയായത്.ജൂൺ 24-ന് കരുവാറ്റയ്ക്ക് സമീപത്താണ് അഞ്ചംഗസംഘം അരുണിനെ ആക്രമിച്ചത്. നിയമവിരുദ്ധമായി മണൽ കടത്തിയ വിവരം പോലീസിനെ അറിയിച്ചു എന്ന് പറഞ്ഞായിരുന്നു അഞ്ചംഗസംഘം മുഖംമൂടിവച്ചെത്തി യുവാവിനെ തല്ലി ചതിച്ചത്.
ബൈക്കിന്റെ ഷോക്ക് അബ്സർ ഉപയോഗിച്ച് നടുവിന് അടിക്കുകയും കാൽ തല്ലിയൊടിക്കുകയും ആയിരുന്നു.നാട്ടുകാർ ഓടി വന്നതോടെയാണ് ഗുണ്ടാസംഘം കടന്നു കളഞ്ഞത്.മർദ്ദനത്തിനിടയിൽ അരുണിന്റെ കഴുത്തിൽ ഉണ്ടായിരുന്ന രണ്ടര പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും ,കയ്യിൽ ഉണ്ടായിരുന്ന ഐഫോണും ഗുണ്ടാസംഘം തട്ടിപ്പറിച്ചു.
സംഭവം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ ഹരിപ്പാട് പോലീസിന് കഴിഞ്ഞിട്ടില്ല.അതേസമയം അരുണിനെ ആക്രമിച്ച സംഘം അരുണിനെ തേടി ബൈക്കിൽ പ്രദേശത്ത് കറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.പോലീസ് അന്വേഷണത്തിൽ പ്രതികളെ കണ്ടെത്താത്തതിനെ തുടർന്ന് അരുണിന്റെ കുടുംബം ആഭ്യന്തര മന്ത്രിക്ക് നേരിട്ട് പരാതിയും നൽകി.
