മെഡിക്കൽ കോളേജിലെ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ മുൻമന്ത്രി ജി. സുധാകരൻ വിശദീകരണവുമായി രംഗത്ത്. ഭക്ഷണവിതരണം നിർത്തണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, “ആരെങ്കിലും ഭക്ഷണം കൊടുക്കേണ്ടെന്ന് പറയുമോ?” എന്നുമാണ് സുധാകരന്റെ പ്രതികരണം.
അതേസമയം, വിഷയത്തിൽ ഡി.വൈ.എഫ്.ഐയും ശക്തമായി തിരിച്ചടിച്ചു. ഭക്ഷണവിതരണം രാഷ്ട്രീയമല്ല, മനുഷ്യത്വപരമായ സേവനമാണെന്ന് ജില്ലാ സെക്രട്ടറി ജെയിംസ് സാമുവൽ പറഞ്ഞു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശേഷവും ഡി.വൈ.എഫ്.ഐ മെഡിക്കൽ കോളേജിൽ ഭക്ഷണവിതരണം തുടർന്നുവെന്നും, മനുഷ്യത്വമുള്ളവർ ഇത്തരമൊരു നിലപാട് സ്വീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടുദിവസം മുമ്പ് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സ്കോളർഷിപ്പ് വിതരണ ചടങ്ങിലായിരുന്നു ജി. സുധാകരന്റെ പരാമർശം വിവാദമായത്. തുടർന്ന് വിമർശനം ശക്തമായതോടെയാണ് വിശദീകരണവുമായി സുധാകരൻ രംഗത്തെത്തിയത്.ഡി.വൈ.എഫ്.ഐയുടെ അഭിപ്രായത്തിൽ, മനസാക്ഷിയുള്ള ആരും പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകുന്നതിനെ എതിർക്കില്ല. ആലപ്പുഴയിൽ പദ്ധതി ആരംഭിച്ചപ്പോൾ ഉദ്ഘാടനം നിർവഹിച്ചത് ജി. സുധാകരനാണെന്നും, അന്ന് അദ്ദേഹം ഇതിനെ മാതൃകാപദ്ധതിയെന്ന് വിശേഷിപ്പിച്ചിരുന്നുവെന്നും ജില്ലാ സെക്രട്ടറി ഓർമ്മിപ്പിച്ചു. നിലവിൽ ദിവസവും പത്ത് പേർക്ക് രക്തദാന പ്രവർത്തനങ്ങളും സംഘടന തുടരുന്നുണ്ടെന്നും, അതും അവസാനിപ്പിക്കണമെന്നാണ് സുധാകരൻ പറയുന്നതോയെന്നും അദ്ദേഹം ചോദിച്ചു.
ഇതിനിടെ, സുധാകരന്റെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിലും രാഷ്ട്രീയരംഗത്തും പ്രതിഷേധം തുടരുകയാണ്. ആശുപത്രിയിലെത്തുന്ന പാവപ്പെട്ടവരുടെ അന്നം മുട്ടിക്കരുതെന്ന ആവശ്യം ശക്തമാകുന്നതിനിടെ, കോൺഗ്രസിനുള്ളിലും അദ്ദേഹത്തിന്റെ പരാമർശത്തിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.
