വയനാട് സുൽത്താൻബത്തേരി കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിലെ വിദ്യാർഥികൾക്ക് കടുത്ത പനിയും ഛർദിയും വയറിളക്കവും. അറുപതോളം വിദ്യാർഥികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി നൂറിലേറെ പേരാണ് ചികിത്സ തേടിയത്. പകർച്ചവ്യാധിയാണോ ഭക്ഷ്യവിഷബാധയാണോ എന്ന് കണ്ടെത്താൻ പരിശോധന തുടങ്ങി.
ഇന്ന് മാത്രം ഇരുപതിലേറെ വിദ്യാർഥികളാണ് ചികിത്സ തേടിയത്. പ്രത്യേക മെഡിക്കൽ സംഘത്തെ സജ്ജീകരിച്ച് വിദ്യാർഥികൾക്ക് ചികിത്സ ഉറപ്പാക്കുന്നുണ്ട്. ബത്തേരി താലൂക്ക് ആശുപത്രിയിൽ ഒരു വാർഡ് കൂടി തുറന്നിട്ടുണ്ട്. വിദ്യാർഥികളുടെ രക്തം ഉൾപ്പെടെ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഫലം ലഭിച്ചാൽ മാത്രമേ അസുഖത്തിന്റെ കാരണം കണ്ടെത്താനാകൂ. പകർച്ചവ്യാധിയാണോ വൈറൽ പനിയാണോ എന്ന കാര്യത്തിലും സംശയമുണ്ട്. സ്കൂളിൽ ഉച്ചഭക്ഷണം കഴിക്കാത്തവരും അസുഖബാധിതരായി എത്തുന്നുണ്ട് എന്നതും ആശങ്ക വർധിപ്പിക്കുകയാണ്.
