തൃത്താല, കോങ്ങാട്, പാലക്കാട്, ചിറ്റൂർ മണ്ഡലങ്ങളിലെ തോൽവിയിൽ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം.മന്ത്രി ആയി നല്ല പ്രവർത്തനം കാഴ്ചവെച്ചിട്ടും തൃത്താലയിൽ എം ബി രാജേഷിന്റെയും ഇടത് കോട്ടയായ കോങ്ങാട് കെ ശാന്തകുമാരിയുടെയും തോൽവിക്ക് ഇടയാക്കിയത് ഇരുവരുടെയും ശൈലി എന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ.എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്നും യോഗത്തിൽ നേതാക്കൾ വിമർശനമുയർന്നു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ രാധാകൃഷ്ണൻ, കെ എസ് സലീഖ എന്നിവർ പങ്കെടുത്ത പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ ആയിരുന്നു വിമർശനം. പാലക്കാട് മണ്ഡലത്തിലെ വോട്ട് ചോർച്ച ഗൗരവകരമാണെന്നും പാലക്കാട് മണ്ഡലത്തിലെ സിപിഎം പ്രവർത്തനം നിർജീവമാകുകയും ബിജെപിക്ക് വളർച്ചയുണ്ടായെന്നും നേതാക്കൾ പറഞ്ഞു. സിപിഎം സ്വാധീന മേഖലയിൽ പോലും തിരിച്ചടിയാണ് ഉണ്ടായത്. അതിനു പുറമെ നെല്ല് സംഭരണം പാളിയത് ജില്ലയിൽ ഇടതുപക്ഷത്തെ ബാധിച്ചുവെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി.
