തിരുവനന്തപുരം കോർപ്പറേഷനിലെ എൽഡിഎഫ്–ബിജെപി സംഘർഷത്തിൽ ഇരുവിഭാഗങ്ങൾക്കെതിരെയും മ്യൂസിയം പൊലീസ് നാല് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. മേയറും ഡെപ്യൂട്ടി മേയറും മുൻ മന്ത്രിമാരും ഉൾപ്പെടെ നിരവധി പേരെ പ്രതിചേർത്തിട്ടുണ്ട്. ബിജെപി കൗൺസിലറുടെ പരാതിയിൽ എൽഡിഎഫ് നേതാക്കൾക്കെതിരെയും എൽഡിഎഫ് കൗൺസിലറുടെ പരാതിയിൽ മേയർക്കും ഡെപ്യൂട്ടി മേയർക്കുമെതിരെയും കേസെടുത്തു. കാപ്പാ കേസ് പ്രതിയായ കൗൺസിലർ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്.
കാപ്പ കേസ് പ്രതിയായ വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് മൂന്ന് ദിവസമായി കോർപ്പറേഷന് മുന്നിൽ റിലേ സത്യഗ്രഹം നടത്തി വരികയായിരുന്നു. സത്യപ്രതിജ്ഞ ചട്ടലംഘനം നടത്തിയെന്നാരോപിച്ച് നടത്തിയ ഉപരോധം ഇന്നലെ സംഘർഷത്തിലേക്ക് വഴിമാറി. പ്രതിഷേധത്തിനിടെ ഇരു വിഭാഗം കൗൺസിലർമാരും തമ്മിൽ കൈയാങ്കളിയുണ്ടായതോടെ പോലീസ് ഇടപെട്ടെങ്കിലും സ്ഥിതി നിയന്ത്രണാതീതമായി.സംഘർഷത്തിൽ മേയർ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയർ, മൂന്ന് കൗൺസിലർമാർ, ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ, രണ്ട് എൽഡിഎഫ് കൗൺസിലർമാർ എന്നിവർക്ക് പരിക്കേറ്റു. ഇതിന് പിന്നാലെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നാല് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത്.
ബിജെപി കൗൺസിലർമാരുടെ പരാതിയിൽ എൽഡിഎഫിന്റെ 18 കൗൺസിലർമാർക്കെതിരെയാണ് കേസ്.ബിജെപി കൗൺസിലർ ശ്രുതിയുടെ പരാതിയിൽ എസ് പി ദീപക്, മുൻ മേയർ ശ്രീകുമാർ, വഞ്ചിയൂർ ബാബു എന്നിവരടക്കം അഞ്ച് പേർക്കെതിരെയും കേസുണ്ട്. എൽഡിഎഫ് കൗൺസിലർ എസ് പി ദീപക് ബിജെപി കൗൺസിലറെ ചവിട്ടിയെന്ന ആരോപണവും എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സംഘർഷ വിവരം അറിഞ്ഞെത്തിയ മുൻ മന്ത്രിമാരായ വി ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രനുമടക്കം കണ്ടാൽ അറിയാവുന്ന 150 പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.എൽഡിഎഫ് കൗൺസിലർ സിന്ധു ശശിയുടെ പരാതിയിൽ മേയർക്കും ഡെപ്യൂട്ടി മേയർക്കും എതിരെ മ്യൂസിയം പൊലീസ് കേസെടുത്തു.ദേഹോപദ്രവം ഏൽപ്പിക്കൽ അടക്കം വകുപ്പുകൾ ചുമത്തിയാണ് കേസ്.ഇന്നും റിലേ സത്യാഗ്രഹം തുടരും.സത്യപ്രതിജ്ഞ മാറ്റി ചെയ്യാൻ നാലാഴ്ച സമയമാണ് കോടതി നൽകിയത്.എന്നാൽ കാപ്പാ കേസ് ശുപാർശ ആഭ്യന്തരവകുപ്പ് അംഗീകരിച്ചതോടെ സുഗതന് 90 ദിവസം കരുതൽ തടങ്കൽതുടരേണ്ടിവരും.പുന: സത്യപ്രതിജ്ഞയ്ക്ക് വേണ്ടി ജാമ്യം ആവശ്യപ്പെട്ട് സുഗുതൻ കോടതിയെ സമീപിച്ചു..ജാമ്യം ലഭിച്ചെങ്കിൽ സുഗതൻ അയോഗ്യനാകും.
