സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടില്‍ വീണ വിജയന് സമന്‍സ് അയക്കാന്‍ ഇഡി തീരുമാനം.കേസുമായി ബന്ധപ്പെട്ട നടപടികൾ ഇഡി വേഗത്തിലാക്കിയിട്ടുണ്ട്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പച്ചക്കൊടി ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം.ഇഡി ഡയറക്ടര്‍ രാഹുല്‍ നവീനിന്റെ നിര്‍ദേശപ്രകാരമാണ് നടപടികള്‍ വേഗത്തിലാക്കാന്‍ കൊച്ചി സോണല്‍ ഓഫിസിന്റെ തീരുമാനം. ഇന്നല്ലെങ്കില്‍ ബുധനാഴ്ചയ്ക്കകം വീണയ്ക്ക് സമന്‍സ് അയക്കും. ഈ മാസം പതിനഞ്ചിന് ശേഷമുള്ള തീയതിയില്‍ കൊച്ചി സോണല്‍ ഓഫിസില്‍ വീണയെ ചോദ്യം ചെയ്യാനാണ് ശ്രമം. ഇതിന് മുന്‍പ് തന്നെ പരമാവധി തെളിവുകള്‍ സമാഹരിക്കാനാണ് നീക്കം. അക്കൗണ്ടിനൊപ്പം കണ്ടെത്തിയ വീണയുടെ ലോക്കര്‍ പരിശോധനയും വരും ദിവസങ്ങളില്‍ പൂര്‍ത്തിയാക്കും.
വീണയ്ക്ക് പുറമെ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, മകന്‍ ശരണ്‍ എസ് കര്‍ത്ത എന്നിവരെയും ചോദ്യം ചെയ്യും. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു റെയ്ഡ്. പണം നല്‍കിയ സിഎംആര്‍എല്‍ പണം കൈപ്പറ്റിയ എക്‌സാലോജിക് വീണ വിജയനടക്കമുള്ളവരെയാണ് രണ്ടാംഘട്ടത്തില്‍ ഇഡി ചോദ്യം ചെയ്യുക. എസ്എഫ്‌ഐഒ നല്‍കിയ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡി നേരത്തെ കോടതിയില്‍ നിന്ന് വാങ്ങിയിരുന്നു. എന്നാല്‍ ഇതിനോടൊപ്പമുള്ള വീണയുടെ മൊഴിയടക്കമുള്ള മറ്റ് തെളിവുകള്‍ അന്ന് ഇഡിക്ക് ലഭിച്ചില്ല. ഇത് ലഭ്യമാക്കാന്‍ ഇഡി വീണ്ടും കോടതിയെ സമീപിക്കും. ഇഡി സമന്‍സ് അയക്കും മുന്‍പേ സുപ്രീംകോടതിയെ സമീപിക്കാനാണ് സിഎംആര്‍എല്ലിന്റെ നീക്കം. ഇഡിയുടെ അധികാര പരിധി സംബന്ധിച്ച് മുന്‍പുള്ള സുപ്രീം കോടതി വിധിയെ മറികടക്കുന്നതാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയെന്നടക്കം ചൂണ്ടിക്കാട്ടിയാകും ഹര്‍ജി. ഇഡിക്ക് അന്വേഷണം നടത്താന്‍ എഫ്‌ഐആറോ പ്രോസിക്യൂഷന്‍ കംപ്ലയിന്റോ വേണ്ടെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ഇത് ഇഡിയുടെ അമിതാധികാര പ്രയോഗത്തിന് വഴിവെക്കുമെന്നും സിഎംആര്‍എല്‍ ഉന്നയിക്കും.ഇഡി സമൻസ് അയച്ചാൽ പ്രതിരോധിക്കാന്‍ വീണയും നിയമവഴി തേടും. അന്വേഷണം മുന്നോട്ടുപോകവെ കൂടുതല്‍ രാഷ്ട്രീയ നേതാക്കളും അന്വേഷണപരിധിയില്‍ എത്തുമെന്നിരിക്കെ പഴുതടച്ച അന്വേഷണത്തിനാണ് ഇഡിയുടെ ശ്രമം.
