മണ്ണ് മാഫിയയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ കുറുപ്പംപടി സി.ഐ രാജേഷ് കുമാർ വിജിലൻസിന്റെ പിടിയിലായി. അർധരാത്രിയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് സി.ഐയെ വിജിലൻസ് പിടികൂടിയത്.സി.ഐയുടെ ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ മണ്ണ് കടത്ത് കേസിലെ ഒരു പ്രതിയും വിജിലൻസിന്റെ പിടിയിലായി. പരിശോധനയ്ക്കിടെ മണ്ണ് മാഫിയ കൈക്കൂലിയായി നൽകിയെന്ന് സംശയിക്കുന്ന 40,000 രൂപ വിജിലൻസ് കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തു.വൻതോതിൽ കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തെ തുടർന്ന് രണ്ട് മാസത്തിലേറെയായി സി.ഐ വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് വിവരം.
രാത്രികാലങ്ങളിൽ ക്വാർട്ടേഴ്സിൽ വച്ചാണ് കൈക്കൂലി ഇടപാടുകൾ നടക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മിന്നൽ പരിശോധന നടത്തിയത്.പുല്ലുവഴി മലമുറിമല പ്രദേശത്ത് അനധികൃതമായി മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട പരാതികളിൽ നടപടി ഒഴിവാക്കുന്നതിനായാണ് കൈക്കൂലി വാങ്ങിയതെന്നാണ് പ്രാഥമിക സൂചന. പരിശോധനയ്ക്ക് ശേഷം പിടിച്ചെടുത്ത പണവും മറ്റ് തെളിവുകളും ഉൾപ്പെടുത്തി വിജിലൻസ് ആഭ്യന്തര വകുപ്പിന് വിശദമായ റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സി.ഐക്കെതിരായ തുടർ നടപടികൾ സ്വീകരിക്കുക.
