ഇടുക്കി ചിന്നക്കനാൽ മേഖലയിലെ കയ്യേറ്റം ഒഴിപ്പിച്ച് വനംവകുപ്പ്.ചിന്നക്കനാൽ വില്ലേജിലെ സർവേ നമ്പർ 34/1 ൽ ഉൾപ്പെട്ട ചിന്നക്കനാൽ അണ്ടർ റിസർവ്വ് വനഭൂമിയിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടികളാണ് നടക്കുന്നത്.ഏകദേശം ഒന്നര ഹെക്ടറോളം വരുന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വനഭൂമിയാണ് കയ്യേറ്റക്കാരുടെ പിടിയിൽ നിന്നും വനംവകുപ്പ് തിരിച്ചുപിടിച്ചത്.ദേവികുളം റേഞ്ച് ഓഫീസർ അരുൺ കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം വൻ സന്നാഹങ്ങളോടെ എത്തികയ്യേറ്റം പൂർണ്ണമായും ഒഴിപ്പിച്ചു.
വനഭൂമിയ്ക്കാപ്പം കെ.എസ്.ഇ.ബിയുടെ ആനയിറങ്കൽ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും വ്യാപകമായ കയ്യേറ്റമാണ് നടന്നിട്ടുള്ളത്. അതീവ രഹസ്യമായി കാടുവെട്ടിത്തെളിച്ച് ഇവിടെ വൻ തോതിൽ ഏലം കൃഷിയിറക്കിയിരിക്കുകയാണ്. കാട്ടാനകൾ സ്ഥിരമായി തമ്പടിക്കുന്ന സ്ഥലമായതിനാൽ ആനകൾ കൃഷിയിടത്തിലേക്ക് ഇറങ്ങാതിരിക്കാൻ വൻ മരങ്ങൾ കുഴിച്ച് കൂറ്റൻ കമ്പിവടങ്ങളും മുള്ളുവേലികളും ഉപയോഗിച്ച് ശക്തമായ പ്രതിരോധം തീർത്തിരുന്നു.ഇത് മൂലം ആനകൾക്ക് ഉൾക്കാട്ടിലേക്ക് മടങ്ങാനാകാതെ ജനവാസ മേഖലകളിലേക്ക് ഇറങ്ങുനതും പതിവായിരുന്നു. ഇവിടുത്തെ ഏലത്തട്ടുകൾ പൂർണ്ണമായും പിഴുതുമാറ്റിയ അധികൃതർ കമ്പിവടങ്ങൾ മുറിച്ചുമാറ്റുകയും ചെയ്തു. വരും ദിവസങ്ങളിലും ഒഴിപ്പിക്കൽ നടപടികൾ തുടരും.കയേറ്റക്കാർക്കെതിരെ വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
