മുഖ്യമന്ത്രി പോരിൽ മുസ്ലീം ലീഗ് നേതൃത്വത്തിന് കടുത്ത അതൃപ്തി. പ്രഖ്യാപനം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് നേതാക്കൾ തന്നെ പരസ്യമായി രംഗത്തെത്തി. പ്രഖ്യാപനം വൈകുന്നത് മികച്ച വിജയം സമ്മാനിച്ച വോട്ടർമാരോടുള്ള നീതികേടാണന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്.
മുഖ്യമന്ത്രി പോരിൽ കടുത്ത അതൃപ്തിയിൽ തുടരുമ്പോഴും പരസ്യ വിമർശനത്തിനില്ല എന്നായിരുന്നു മുസ്ലീം ലീഗിന്റെ നിലപാട്. ആദ്യ ഘട്ടത്തിൽ മൗനം പാലിച്ച ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണ് ഇന്നലെ മുതൽ ലീഗിലെ തന്നെ ഒരു പറ്റം നേതാക്കൾ പരസ്യ വിമർശനത്തിന് തുടക്കമിട്ടതെന്നാണ് വിവരം. പ്രഖ്യാപനം ഇനിയും നീണ്ടാൽ അതൃപ്തി കോൺഗ്രസ് നേതൃത്വത്തെ നേരിട്ട് അറിയിക്കാനാണ് ലീഗിന്റെ നീക്കം. ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിക്ക് പിന്നാലെ ചാനൽ ചർച്ചകളിൽ പങ്കെടുത്ത ലീഗ് പ്രതിനിധികളും കോഴിക്കോട് ജില്ലാ സെക്രട്ടറിയുമടക്കം പരസ്യ വിമർശനവുമായി രംഗത്തെത്തി.
മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നത് മുന്നണിയിലെ ഉഭയകക്ഷി ചർച്ചകളടക്കം പ്രതിസന്ധിയിലാക്കി എന്നാണ് ലീഗിന്റെ പരാതി. അതേസമയം മുഖ്യമന്ത്രി പ്രഖ്യാപനത്തിലും ലീഗിന് ആശങ്കയുണ്ട്. ലീഗിന്റെ പൂർണ പിന്തുണയുള്ള വി ഡി സതീശനെ മറികടന്ന് കെ സി വേണുഗോപാലിനെ ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമോ എന്നതാണ് ലീഗിന്റെ ആശങ്ക. അങ്ങനെ ഉണ്ടായാൽ പ്രവർത്തകരുടെ രോക്ഷവും ലീഗ് ഭയക്കുന്നുണ്ട്. ഇതെല്ലാം മുൻനിർത്തിയാണ് പ്രഖ്യാപനം വന്നാൽ പാണക്കാട് വെച്ച് ഉടൻ നേതൃയോഗം ചേരാൻ ലീഗ് തീരുമാനിച്ചത്.
