കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച കോടതിയലക്ഷ്യ നടപടിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. കോടതിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ശേഷം മാപ്പപേക്ഷ നൽകുന്നത് വിഷയത്തിന്റെ ഗൗരവം കുറയ്ക്കില്ലെന്ന് ജസ്റ്റിസ് ബദറുദ്ദീൻ വ്യക്തമാക്കി. മാപ്പപേക്ഷ സ്വീകരിക്കണമോയെന്നും കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകണമോയെന്ന കാര്യത്തിൽ കോടതി വിധി പറയാനായി മാറ്റി.
പ്രോസിക്യൂഷൻ അനുമതി നൽകാനുള്ള അധികാരം സർക്കാരിനാണെങ്കിലും അത് നിയമപരമായും ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിലുമായിരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഏകപക്ഷീയമായോ പക്ഷപാതപരമായോ അനുമതി നിഷേധിച്ചാൽ അത്തരം ഉത്തരവ് റദ്ദാക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടിയും സ്വീകരിക്കുമെന്നും ജസ്റ്റിസ് ബദറുദ്ദീൻ മുന്നറിയിപ്പ് നൽകി.
കോടതി ഉത്തരവുകളെ വെല്ലുവിളിക്കുന്ന സമീപനം അംഗീകരിക്കാനാവില്ലെന്നും, കോടതിയുടെ പരിശോധനയ്ക്ക് വിധേയരാകില്ലെന്ന സന്ദേശം നൽകുന്ന നടപടികൾ ഭരണഘടനാ സംവിധാനത്തിന് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. 17 വർഷത്തെ സർവീസ് പരിചയമുള്ള ഒരു ഉദ്യോഗസ്ഥൻ കോടതിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുകയും, ആ രേഖ വാർത്താസമ്മേളനത്തിൽ പ്രചരിപ്പിക്കാൻ നൽകുകയും ചെയ്തത് നീതിന്യായ വ്യവസ്ഥയെ സമ്മർദത്തിലാക്കാനുള്ള ശ്രമമായാണ് കോടതി വിലയിരുത്തിയത്.
ഇത് നാക്കുപിഴയല്ല, ബോധപൂർവം ആസൂത്രണം ചെയ്ത നടപടിയാണെന്ന് ഹർജിക്കാരന്റെ അഭിഭാഷകനും കോടതിയെ അറിയിച്ചു.ഇതിനിടെ, പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച ഉത്തരവ് ഇതുവരെ സി.ബി.ഐയ്ക്ക് കൈമാറിയിട്ടില്ലെന്ന് സി.ബി.ഐ സ്റ്റാൻഡിങ് കൗൺസൽ കോടതിയെ അറിയിച്ചു. തുടർന്ന് ഉത്തരവ് ഇന്നുതന്നെ സി.ബി.ഐയ്ക്ക് കൈമാറാൻ ബന്ധപ്പെട്ട സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം നൽകി. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
