രണ്ടാം പിണറായി സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗം ഇന്ന് ചേർന്നു. ഓൺലൈനായി രാവിലെ 10ന് ആരംഭിച്ച യോഗം പത്ത് മിനിറ്റ് മാത്രമാണ് നീണ്ടത്. യോഗത്തിന്റെ അവസാനം മന്ത്രിമാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വിജയാശംസകൾ നേർന്നു.
വാൽപ്പാറ ദുരന്തത്തിൽപ്പെട്ട ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് ധനസഹായം നൽകുക പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷന് ആവശ്യമായ തസ്തിക സൃഷ്ടിക്കുക എന്നിവയായിരുന്നു പ്രധാനപ്പെട്ട അജണ്ട.മരണമടഞ്ഞ സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് അലി, പാചകത്തൊഴിലാളി സാജിദ, റുഖിയ, ഷക്കീല, വിദ്യാർത്ഥിയായ മുഹമ്മദ് ഹിഷാം എന്നിവരുടെ ബന്ധുകൾക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചത്.ബാക്കിയുള്ളവർക്ക് ഇൻഷുറൻസ് പരിരക്ഷയിൽ ധനസഹായം ലഭിക്കും.ചികിത്സയിൽ കഴിയുന്ന മൂന്നുപേർക്കും മുഴുവൻ സഹായവും സർക്കാർ നൽകും.ശമ്പള കമ്മീഷന്റെ പ്രവർത്തനത്തിനായി 14 അധിക തസ്‌തികൾ സൃഷ്ടിക്കാനും മന്ത്രി സഭ യോഗം തീരുമാനിച്ചു.ഇതിനുശേഷമാണ് യോഗം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മന്ത്രിമാർക്ക് ആശംസകൾ നേർന്നത്.
അടുത്ത കാബിനറ്റ് യോഗം തിരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ പിറ്റേദിവസമായ മേയ് അഞ്ചിന് ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഭരണത്തുടർച്ചയോ ഭരണമാറ്റമോ ഉണ്ടായാലും നിലവിലെ സർക്കാരിനെ പിരിച്ചുവിട്ട് പുതിയ സർക്കാരിനെ അധികാരമേൽപ്പിക്കാൻ ശുപാർശ ചെയ്യുന്നത് ഈ മന്ത്രിസഭാ യോഗത്തിലായിരിക്കും.
