എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ നിന്ന് എട്ട് കട്ടിലുകൾ മോഷ്ടിക്കാൻ ശ്രമിച്ച പൂർവ്വ വിദ്യാർത്ഥി പോലീസിന്റെ പിടിയിലായി. ഓൺലൈൻ പോർട്ടൽ സേവനം വഴി ബുക്ക് ചെയ്ത പിക്കപ്പ് വാഹനത്തിലെത്തിയാണ് ഇയാൾ കട്ടിലുകൾ കടത്താൻ ശ്രമിച്ചത്.
ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. ഒന്നിനുപുറകെ ഒന്നായി എട്ട് കട്ടിലുകൾ വാഹനത്തിൽ കയറ്റുന്നതിനിടെ ഹോസ്റ്റൽ വാർഡൻ സംശയം പ്രകടിപ്പിച്ചു. കട്ടിലുകളിൽ മൂട്ട ശല്യമുള്ളതിനാൽ കെമിക്കൽ അടിക്കാൻ കൊണ്ടുപോകുകയാണെന്നായിരുന്നു യുവാവിന്റെ വിശദീകരണം. എന്നാൽ ആരുടെ നിർദേശപ്രകാരമാണെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ കഴിയാതെ വന്നതോടെ വാർഡൻ പോലീസിനെ വിവരമറിയിച്ചു.
എറണാകുളം സെൻട്രൽ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. 2024-ൽ മഹാരാജാസ് കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ പൂർവ്വ വിദ്യാർത്ഥിയാണ് ഇയാൾ. ഹോസ്റ്റലിൽ ഉണ്ടായിരുന്ന സ്വന്തം കട്ടിൽ എടുക്കാനെത്തിയതാണെന്നും അറിയാതെ മറ്റ് കട്ടിലുകളും വാഹനത്തിൽ കയറ്റിയെന്നുമാണ് ഇയാൾ പോലീസിനോട് മൊഴി നൽകിയത്.കസ്റ്റഡിയിലെടുത്ത ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതായി പറഞ്ഞതിനെ തുടർന്ന് പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഷണക്കുറ്റം ചുമത്തി എറണാകുളം സെൻട്രൽ പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.
