സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം. ജൂലൈ 31 വരെ കേരളതീരത്ത് മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. 52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിംഗ് നിരോധന സമയത്ത് ഉൾക്കടലിലേക്ക് മീൻ പിടിക്കാൻ പോകാൻ പാടില്ല എന്ന് ഫിഷറീസ് വകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്. അന്യസംസ്ഥാന ബോട്ടുകൾ ട്രോളിംഗ് നിരോധത്തിന് മുമ്പേ കേരളാതീരം വിട്ട് പോകുന്നു എന്ന് ജില്ലാ കലക്ടർമാർ ഉറപ്പ് വരുത്തണമെന്നും മന്ത്രി അബ്ദുൾ ഗഫൂർ നിർദേശം നൽകി.
52 ദിവസം കടലിലെ മത്സ്യസമ്പത്തിന്റെ പ്രജനന കാലഘട്ടമാണ്. ഈ വർഷത്തെ ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി മുതൽ ജൂലൈ 31 വരെ തുടരും. ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർമാർ, ജില്ലാ പൊലീസ് മേധാവിമാർ, വിവിധ മത്സ്യത്തൊഴിലാളി യൂണിയനുകൾ എന്നിവർ ചേർന്ന് നടത്തിയ യോഗത്തിലാണ് തീരുമാനം. ഈ കാലയളവിൽ ട്രോളിംഗ് ബോട്ടിനെ ആശ്രയിച്ച് ജീവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ അനുവദിക്കാനുള്ള നടപടികൾ ഊർജിതമാക്കണമെന്ന് ഫിഷറീസ് മന്ത്രി യോഗത്തിൽ അറിയിച്ചു.
അതേസമയം കൊല്ലം നീണ്ടകരയിൽ ഇൻബോർഡ് വള്ളങ്ങൾ ഒഴികെയുള്ള മത്സ്യബന്ധന യാനങ്ങൾക്ക് ട്രോളിംഗ് കാലയളവിൽ മീൻ പിടിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് ഹാർബറുകളിൽ പ്രവർത്തിക്കുന്ന ഡീസൽ ബാങ്കുകൾ അടച്ചുപൂട്ടാനും നിർദേശം നൽകി. അന്യസംസ്ഥാന മത്സ്യബന്ധന ബോട്ടുകൾ ട്രോളിംഗ് നിരോധനം തുടങ്ങുന്നതിന് മുമ്പേ തീരം വിട്ടുപോയിട്ടുണ്ട് എന്ന് തീരദേശ ജില്ലാ കലക്ടർമാർ ഉറപ്പ് വരുത്തണം. മത്സ്യബന്ധന നിരോധനവുമായി ബന്ധപ്പെട്ട് ഈ മാസം അവസാനം മുതൽ തീരദേശ മേഖലയിൽ കൺട്രോൾ റൂമുകളും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
