ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിണറായി വിജയന്റെ ഗൺമാൻമാർ മർദിച്ച സംഭവത്തിൽ തെളിവ് നശിപ്പിച്ചതിൽ കൂടുതൽ സാക്ഷിമൊഴികൾ. എഡിജിപി ഓഫീസിലെ എഎസ്ഐമാരാണ് തെളിവ് നശിപ്പിക്കലുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന് മൊഴി നൽകിയത്. കോടതിയിൽ സമർപ്പിച്ച റഫർ റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയത് ഉന്നത ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരമാണ് എന്നാണ് മൊഴി നൽകിയത്. റഫർ റിപ്പോർട്ടിൽ തെളിവില്ല എന്ന് എഴുതിച്ചേർത്തു.പൊലീസ് ഫോട്ടോഗ്രാഫർക്ക് സംഭവത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചില്ലായിരുന്നു എന്നും എഎസ്ഐമാർ മൊഴി നൽകി. മൊഴിയുടെ വിശദാംശങ്ങൾ ബിഗ് ടിവിക്ക് ലഭിച്ചു
ആലപ്പുഴയിലെ കുപ്രസിദ്ധ രക്ഷാപ്രവർത്തനത്തിൽ കേസന്വേഷണം എങ്ങനെ അട്ടിമറിച്ചു എന്നതിന്റെ കൂടുതൽ തെളിവുകളാണ് എസ്ഐടിക്ക് ലഭിക്കുന്നത്. കേസിൽ എഡിജിപി ഓഫീസിലെ രണ്ട് എഎസ്ഐമാരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കോടതിയിൽ സമർപ്പിച്ച റഫർ റിപ്പോർട്ടിൽ തെളിവുകൾ ഇല്ല എന്ന് എഴുതിച്ചേർത്തത് ഉന്നത ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരമാണ് എന്നാണ് ഇരുവരും മൊഴി നൽകിയത്. ഇതോടെ നേരത്തെ ലഭിച്ച സമാനമായ മൊഴികൾക്ക് ബലം ലഭിക്കുന്ന തെളിവുകളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്.
ആദ്യ അന്വേഷണസംഘത്തിന്റെ രേഖകൾ തിരുത്താൻ നിർദേശം ലഭിച്ചതായും മൊഴിയുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തിയ ആദ്യ സംഘത്തിന് കോടതിയിൽ ഹാജരാക്കാൻ ആവശ്യത്തിന് തെളിവുകൾ ഇല്ലായിരുന്നു. പൊലീസ് ഫോട്ടോഗ്രാഫർക്ക് സംഭവത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചില്ല. അന്നത്തെ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനവ്യൂഹത്തിന്റെ ഏറ്റവും അവസാനമായിരുന്നു പൊലീസ് ഫോട്ടോഗ്രാഫർ സഞ്ചരിച്ചത്. ഗൺമാൻമാരുടെ ആക്രമണം കഴിഞ്ഞാണ് ഫോട്ടോഗ്രാഫർ സ്ഥലത്തെത്തിയത്. പൊലീസ് ഫോട്ടോഗ്രാഫർ സംഭവശേഷം എടുത്ത ഫോട്ടോകളാണ് കോടതിയിൽ റഫർ റിപ്പോർട്ടിനൊപ്പം തെളിവില്ല എന്ന് പറഞ്ഞ് സമർപ്പിച്ചത്.
തങ്ങൾക്ക് കേസിൽ നേരിട്ട് ബന്ധമില്ല എന്നും മേൽ ഉദ്യോഗസ്ഥന്റെ ഉത്തരവ് അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും മൊഴിയിലുണ്ട്. ഈ മൊഴി വിശദമായി പരിശോധിച്ച് ശേഷം ആവശ്യമെങ്കിൽ എഎസ്ഐമാരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചുവരുത്താനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്. കേസിൽ ഇരുവരെയും സാക്ഷികളാക്കാനുള്ള സാധ്യതയും പരിശോധിക്കുകയാണ്.
