അമ്മ സംഘടനയിൽ നിന്ന് രാജിവെച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി നടി അൻസിബ ഹസൻ. നടൻ ടിനി ടോമാണ് തന്നെ രാജിവെക്കാൻ ഇടയാക്കിയതെന്നും, “ജിഹാദി” എന്ന് വിളിച്ച് അപമാനിച്ചുവെന്നും അൻസിബ ഹസൻ ബിഗ് ടിവിയോട് പറഞ്ഞു.താൻ ആരോട് സംസാരിച്ചാലും അവരെ ചേർത്ത് ടിനി ടോം അവിഹിതക്കഥകൾ കെട്ടിച്ചമച്ചുണ്ടാക്കുമായിരുന്നെന്നും താൻ ആളുകളെ മതം മാറ്റാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞു പരത്തികൊണ്ട് തന്നെ ഒരു മതതീവ്രവാദിയായി ചിത്രീകരിക്കാൻ ടിനി ടോം നിരന്തരശ്രമം നടത്തിയെന്നും അൻസിബ പറഞ്ഞു.നീന കുറുപ്പ് ഉൾപ്പെടെയുള്ള നടിമാർക്ക് ടിനി ടോമിന്റെ അപവാദപ്രചാരണം ഏൽക്കേണ്ടിവന്നിട്ടുണ്ടെന്നും അൻസിബ പറഞ്ഞു. ടിനിക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും അൻസിബ വ്യക്തമാക്കി.
അതേസമയം, പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള ഗൂഢാലോചന ആണ് ഇപ്പോൾ നടക്കുന്നതെന്നും അൻസിബ സഹോദരിയെ പോലെയാണെന്നും ടിനി ടോം പ്രതികരിച്ചു. ജിഹാദി ആരോപണം എന്താണെന്ന് അറിയില്ലെന്നും. മതവുമായി ബന്ധപ്പെടുത്തി ഒരിടത്തും സംസാരിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് വാർത്തകൾ അറിയുന്നതെന്നും തീരുമാനം എടുക്കേണ്ടത് അമ്മയാണെന്നും ഇപ്പോൾ നടക്കുന്നത് പരദൂഷണം ആണെന്നും ടിനി ടോം പ്രതികരിച്ചു.
അമ്മ സംഘടനയിൽ നാളുകളായി തുടരുന്ന ആഭ്യന്തര തർക്കങ്ങളാണ് ഇപ്പോൾ ആരോപണ-പ്രത്യാരോപണങ്ങളായി പുറത്തുവരുന്നത്. വനിതാ നേതൃത്വം വന്നിട്ടും സംഘടനയിലെ വിവാദങ്ങൾക്കും വിഭാഗീയതയ്ക്കും അവസാനമായിട്ടില്ലെന്നാണ് വിലയിരുത്തൽ.
