പേഴ്സനൽ സ്റ്റാഫ് നിയമനത്തിൽ പാർട്ടിപ്പട്ടിക അട്ടിമറിച്ചതിൽ മുസ്ലീം ലീഗിനകത്ത് അമർഷം രൂക്ഷം. മന്ത്രിമാർ സ്വന്തം നിലയ്ക്ക് നിയമനം നടത്തിയന്നാണ് വിമർശനം. പാർട്ടി നേതൃത്വം തയ്യാറാക്കിയ പട്ടിക കടലാസിൽ ഒതുങ്ങിയതോടെ ലീഗിനകത്ത് ഭിന്നതയും രൂക്ഷമാണ്.
മുസ്ലീമ ലീഗിന്റെ അഞ്ച് മന്ത്രിമാരുടെയും പേഴ്സനൽ സ്റ്റാഫിനെ സ്വന്തം നിലയ്ക്ക് തീരുമാനിക്കേണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ലീഗ് നേതൃത്വം ഇതിനായി പ്രത്യേക സമിതി രൂപീകരിച്ചത്. ബന്ധു നിയമനങ്ങൾ അടക്കം ഒഴിവാക്കാനും സുതാര്യത ഉറപ്പ് വരുത്തുകയുമായിരുന്നു ലക്ഷ്യം. പാണക്കാട് റഷീദലി തങ്ങൾ, സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം എന്നിവർക്ക് ആയിരുന്നു ചുമതല. സമിതിക്ക് ലഭിച്ച അയ്യായിരത്തിൽ അധികം അപേക്ഷകൾ പരിഗണിച്ച് 150 പേരുടെ പട്ടിക തയ്യാറാക്കുകയും ചെയ്തു. ഓരോ മന്ത്രിമാരും പട്ടികയിൽ നിന്ന് 15 പേരെ വീതം പരിഗണിക്കണമെന്നായിരുന്നു പാർട്ടി നൽകിയ നിർദേശം.
എന്നാൽ ഈ പട്ടിക കടലാസിൽ ഒതുങ്ങി എന്നാണ് ലീഗിനകത്തെ വിമർശനം. പട്ടിക വരുന്നതിന് മുമ്പ് തന്നെ സ്റ്റാഫ് നിയമനങ്ങളിൽ 90 ശതമാനവും പൂർത്തിയായി. പട്ടികയിൽ ഉൾപ്പെട്ട് നിയമനത്തിനായി തിരുവനന്തപുരത്ത് എത്തിയവർ പലരും നിരാശരായി മടങ്ങുകയും ചെയ്തു. ഇതോടെ പാർട്ടിയും മന്ത്രിമാരും രണ്ട് വഴിക്കെന്ന ആക്ഷേപം ലീഗിനകത്ത് ശക്തമായിട്ടുണ്ട്.
സമിതിയെ മറികടന്ന് നേതാക്കളുടെ ശുപാർശക്കത്തുമായി മന്ത്രിമാരെ നിരവധി പേർ സമീപിച്ചെന്നും ഇവരിൽ പലരെയും പരിഗണിക്കേണ്ടിവന്നു എന്നുമാണ് മന്ത്രിമാർ ചൂണ്ടിക്കാട്ടുന്നത്. വിഷയത്തിൽ സംസ്ഥാന നേതൃത്വം ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് നിർണായകം.
