കാലവർഷം എത്തുന്നതിനു മുൻപ് തന്നെ പകർച്ചവ്യാധിയിൽ വിറച്ച് ആലപ്പുഴ.കൊതുക് നിർമാർജന പ്രവർത്തനങ്ങൾ പാളിയതോടെ ഡെങ്കിപ്പനി,മലേറിയ,ജപ്പാൻജ്വരം,വെസ്റ്റ് നൈൽ ഫീവർ,തുടങ്ങിയവ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.താഴെത്തട്ടിൽ നേരത്തെ നടത്തേണ്ട കൊതുക് നിർമാർജന പ്രവർത്തനങ്ങൾ നടക്കാത്തതാണ് പകർച്ചവ്യാധികൾ ജില്ലയുടെ എല്ലാ ഭാഗത്തും ഉണ്ടാകാൻ കാരണം.മാർച്ച് ഏപ്രിൽ മാസങ്ങളിൽ നടക്കേണ്ട താഴെത്തട്ടിലെ പ്രവർത്തനങ്ങൾ പോലും ഇത്തവണ നടന്നിട്ടില്ല.ഓരോ വാർഡിനും ശുചീകരണത്തിനു വേണ്ടി നൽകുന്ന മുപ്പതിനായിരം രൂപ ഇത്തവണ ഒരു സ്ഥലത്തും എത്തിയിട്ടില്ല.ഇതിനു പുറമേയാണ് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുകയും.മറ്റൊരാളെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്.ജില്ലയിൽ അവലോകന യോഗങ്ങൾ നടക്കുന്നുണ്ടെങ്കിലും താഴെത്തട്ടിൽ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ ശുഷ്കമാണ്.പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ ജില്ലയിൽ ഡിഎംഒ ഇല്ലാത്തതും പദ്ധതികളുടെ നടത്തിപ്പിനെ ബാധിക്കുന്നുണ്ട്.ഈ രോഗങ്ങൾക്ക് പുറമേ എലിപ്പനി കൂടുതൽ സ്ഥലങ്ങളിൽ വ്യാപിക്കുന്നതും ആരോഗ്യവകുപ്പിനെ അലട്ടുന്നുണ്ട്.രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കേണ്ട സമയത്ത് പോലും പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് സ്ഥിതി കൂടുതൽ വഷളാക്കാൻ ആണ് ഇടയാക്കുക.
ആലപ്പുഴയിൽ പകർച്ചവ്യാധി ഭീതി; മഴക്കാലത്തിന് മുൻപ് രോഗവ്യാപനം ശക്തം
