ആലപ്പുഴ ബീച്ചിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നടന്ന ബീച്ച് കാർണിവലിന്റെയും വാട്ടർഫോൾ ഫെസ്റ്റിന്റെയും പേരിൽ കള്ളപ്പണം വെളുപ്പിക്കലും നികുതിവെട്ടിപ്പും നടന്നെന്ന പരാതിയിൽ കേന്ദ്ര ഏജൻസികൾ പ്രാഥമിക വിവരശേഖരണം തുടങ്ങി. കൃത്രിമ വെള്ളച്ചാട്ടം നിർമ്മിച്ച് നടത്തിയ പരിപാടിയിൽ ലൈസൻസ് സീസൺ അടച്ചതുൾപ്പെടെയുള്ള വിവരങ്ങൾ ജി എസ് ടി , സെൻട്രൽ ഇൻറലിജൻസ് ബ്യൂറോ എന്നിവർ ശേഖരിച്ചു
നഗരസഭയിലെ ജനപ്രതിനിധികൾക്ക് ഉൾപ്പെടെ പങ്കുണ്ടെന്ന് പരാതിയും ഉയർന്നതോടെയാണ് പരാതിയിൽ ജി എസ് ടി എൻഫോഴ്സ്മെന്റ് വിഭാഗവും,കേന്ദ്ര രഹസ്യ അന്വേഷണ വിഭാഗവും പ്രാഥമിക വിവരങ്ങൾ ശേഖരിച്ചത്.നഗരസഭയുടെ സീൽ വയ്ക്കാത്ത ടിക്കറ്റ് വില്പനയിലൂടെ വൻ നികുതിവെട്ടിപ്പ് നടന്നതായും ഇത് ഒതുക്കി തീർക്കാൻ ജനപ്രതിനിധികൾക്ക് ഉൾപ്പെടെ പണം നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ തെളിവുകളും അന്വേഷണ ഏജൻസികൾ ശേഖരിച്ചിട്ടുണ്ട്.ഇതിനു പുറമേയാണ് രണ്ടുമാസം മുമ്പ് ആലപ്പുഴ ബീച്ചിൽ നടന്ന കൃത്രിമ വെള്ളച്ചാട്ടം നടത്തിപ്പിൽ സംശയകരമായ പണമിടപാടുകൾ നടന്നത് കണ്ടെത്തിയത്.
പരിപാടിയുടെ നടത്തിപ്പിന് ലൈസൻസ് എടുത്ത ആൾക്ക് വേണ്ടി പണം അടച്ചത് ആലപ്പുഴയിലുള്ള ചില വ്യാപാരസ്ഥാപനങ്ങൾ ആയിരുന്നു എന്നതാണ് പ്രധാന കണ്ടെത്തൽ.ഇത് കള്ളപ്പണം വെളുപ്പിക്കുന്നതിനു വേണ്ടിയുള്ള ഇടപാട് ആയിരുന്നു എന്ന പരാതിയിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.പരിപാടിയുടെ നടത്തിപ്പിന്റെ പല ഘട്ടങ്ങളിലും സംഘാടനവുമായി ബന്ധമില്ലാത്ത വ്യക്തികൾ പണം അടച്ചതും വിതരണം ചെയ്തതും അന്വേഷണപരിധിയിലാണ്.ഈ വിവരങ്ങൾ പുറത്ത് വരാതിരിക്കാൻ ജനപ്രതിനിധികൾക്ക് കൈക്കൂലി നൽകിയതായി പരാതിയുണ്ട്.സംഭവത്തിൽ ഈ ഡി അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരും മുന്നോട്ടു പോവുകയാണ്.ആലപ്പുഴയിൽ നടന്ന ഏറ്റവും വലിയ കള്ളപ്പണം ഇടപാടാണ് ഉണ്ടായിരുന്നതാണ് പ്രാഥമിക വിവരം.
