മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നടപടികൾക്ക് തുടക്കമായി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരായ പതിനാറ് പ്രതികൾക്കും കുറ്റപത്രം വായിച്ചുകേൾപ്പിച്ചു.
അഭിമന്യു കൊല്ലപ്പെട്ട് എട്ട് വർഷവും നാല് ദിവസവും പിന്നിടുമ്പോഴാണ് കേസ് വിചാരണ ഘട്ടത്തിലേക്ക് കടക്കുന്നത്. ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികൾ.കോടതിയിലെത്തിയ പ്രതികൾ മാസ്കും തൊപ്പിയും ധരിച്ച് മാധ്യമ ക്യാമറകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ ശ്രമിച്ചു. പ്രതികൂട്ടിൽ കയറിയ ശേഷമാണ് പലരും മുഖം വെളിപ്പെടുത്തിയത്. എട്ട് വർഷം മുൻപ് അറസ്റ്റിലായ സമയത്തേതിൽ നിന്ന് പലരുടെയും രൂപത്തിൽ വലിയ മാറ്റമുണ്ട്. സാക്ഷികൾക്ക് പ്രതികളെ തിരിച്ചറിയുന്നതിൽ ഇത് നിർണായക ഘടകമാകുമെന്നാണ് വിലയിരുത്തൽ.
കുറ്റം ചെയ്തിട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് പതിനാറ് പ്രതികളും ഒരേ സ്വരത്തിൽ “ഇല്ല” എന്ന് മറുപടി നൽകി. കൊലപാതകം, ഗൂഢാലോചന ഉൾപ്പെടെ എട്ട് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.അഞ്ച് വർഷം മുൻപ് കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ വിചാരണ നീണ്ടു.അഭിമന്യുവിന്റ നെഞ്ചിൽ കഠാര കുത്തിയിറക്കിയെന്നാരോപിക്കുന്ന പ്രതി സഹലിനെ പിടികൂടാൻ വൈകിയതും കേസിന് തിരിച്ചടിയായി. പിന്നീട് രണ്ട് വർഷത്തിന് ശേഷം ഇയാൾ കോടതിയിൽ കീഴടങ്ങുകയായിരുന്നു.
2019-ൽ പ്രാഥമിക വിചാരണ ആരംഭിച്ചെങ്കിലും കോവിഡ് സാഹചര്യം കാരണം എല്ലാ പ്രതികളെയും ഹാജരാക്കാൻ കഴിഞ്ഞില്ല. ഇതിനിടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് കുറ്റപത്രവും അനുബന്ധ രേഖകളും കാണാതായതും വിവാദമായി. ഹൈക്കോടതി നിർദേശപ്രകാരം രേഖകൾ പുനർനിർമിച്ച ശേഷമാണ് ഇപ്പോൾ വിചാരണ മുന്നോട്ടുപോകുന്നത്. കേസ് വീണ്ടും ഈ മാസം 24 ന് പരിഗണിക്കും.
125 സാക്ഷികളാണ് കേസിലുള്ളത്. 2018 ജൂലൈ 2-ന് മഹാരാജാസ് കോളേജിൽ നവാഗതരെ സ്വീകരിക്കാനുള്ള ഒരുക്കത്തിനിടെ ‘വർഗീയത തുലയട്ടെ’ എന്നെഴുതിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അഭിമന്യുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ കണ്ടെത്തൽ.
