വേതന വർദ്ധന ആവശ്യപ്പെട്ട് തൃശ്ശൂർ ജൂബിലി മിഷൻ – അമല ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന സമരം ശക്തമാക്കുന്നു. സാർവദേശീയ തൊഴിലാളി ദിനത്തിൽ ആയിരക്കണക്കിന് നഴ്സുമാരെ പങ്കെടുപ്പിച്ച് യുഎൻഎ തൃശ്ശൂർ കിഴക്കേകോട്ടയിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. നഴ്സിങ്ങ് സമരത്തെ വർഗീയ വൽക്കരിക്കാനുള്ള തൃശ്ശൂർ അതിരൂപതയുടെ നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം.
തൃശ്ശൂർ അതിരൂപതയ്ക്ക് കീഴിലെ ജൂബിലി മിഷൻ ആശുപത്രിയെ കോർപ്പറേറ്റുകൾക്ക് വേണ്ടി തകർക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു മാനേജ്മെൻ്റിൻ്റെ ഇരവാദം. ആശുപത്രി സംരക്ഷണ സമിതി എന്ന പേരിൽ വിശ്വാസികളെ അണിനിരത്തി കഴിഞ്ഞദിവസം കിഴക്കേകോട്ടയിൽ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. സമരത്തെ വർഗീയ വൽക്കരിക്കാനുള്ള നീക്കങ്ങളെ തുറന്നുകാട്ടുന്നതായി നേഴ്സുമാരുടെ പ്രതിഷേധ സംഗമം .
കരാർ അടിസ്ഥാനത്തിൽ നഴ്സിങ് ട്രെയിനിമാരെ നിയമിക്കുന്നത് അടക്കം ആശുപത്രിയിൽ ചൂഷണങ്ങൾ ഏറെ എന്നാണ് UNA ചൂണ്ടിക്കാട്ടുന്നത്. പലർക്കും ലഭിക്കുന്ന ശമ്പളം 15,000 രൂപയാണ്. വൻ തുക ശമ്പളമായി നൽകുന്നുണ്ടെന്ന വ്യാജ പ്രചാരണം അഴിച്ചുവിട്ട് സമരത്തെ തകർക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും യുഎൻഎ ആരോപിക്കുന്നു. ആശുപത്രിക്ക് മുന്നിൽ സമരം തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും പ്രശ്നപരിഹാരം കാണാൻ ജൂബിലി മിഷൻ – അമൽ ആശുപത്രികൾ തയ്യാറായിട്ടില്ല.
