കഴിഞ്ഞവർഷം ഒക്ടോബറിൽ തുടങ്ങിയതാണ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്‍റെ വിഡിയോ വിവാദം. സിഖ് ഗുരുക്കന്മാരുടെ ചിത്രങ്ങളിൽ മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യം തളിക്കുന്നു എന്ന വിശേഷണത്തോടെയാണ് ദൃശ്യം പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രിയുമായി രൂപ സാദൃശ്യമുള്ള ഒരാൾ മദ്യം തളിക്കുന്നതായിരുന്നു ദൃശ്യത്തിൽ. മദ്യപാനത്തിന്‍റെ കാര്യത്തിൽ നേരത്തെ തന്നെ കുപ്രസിദ്ധനായിരുന്ന മൻ തന്നെയാണ് ദൃശ്യത്തിലുള്ളത് എന്ന് കണ്ടവരൊക്കെ വിശ്വസിക്കുകയും ചെയ്തു. എന്നാൽ വിഡിയോ പുറത്തുവന്നപ്പോൾ മുതൽ അതിൽ താനല്ല എന്ന് മൻ ആണയിട്ടുകൊണ്ടിരുന്നു. എ ഐ നിർമിത വിഡിയോ ആണെന്നായിരുന്നു വിശദീകരണം.
ഈ വർഷം ജനുവരിയിലാണ് മതപരമായ നടപടികളുടെ തുടക്കം. സിഖ് പൗരോഹത്യത്തിലെ ഏറ്റവും ഉയർന്ന സമിതിയായ അകാൽ തക്ത് മന്നിനെ വിളിച്ചുവരുത്തി. ആ വിഡിയോയിലുള്ളത് താനല്ലെന്ന് മൻ ആവർത്തിച്ചതോടെ നടപടിയൊന്നും സ്വീകരിക്കാതെ വിട്ടയച്ചു. എന്നാൽ ഈ ജൂൺ 15ന് അകാൽ തക്ത് കേസിൽ വിധി പുറപ്പെടുവിച്ചു. മുഖ്യമന്ത്രി ഗുരു ദോഖിയും (ഗുരുവിരുദ്ധൻ) ഖൽസാ പന്ത് വിരോധിയും ആണെന്നായിരുന്നു പ്രഖ്യാപനം. ആ വിഡിയോയിലുള്ളത് താനല്ലെന്ന് മുഖ്യമന്ത്രി നുണ പറഞ്ഞു എന്നായിരുന്നു അകാൽ തക്തിന്‍റെ കണ്ടെത്തൽ. ആ വിഡിയോയിലുള്ളത് ഭഗവന്ത് മൻ തന്നെയാണെന്ന് രണ്ട് ഫോറൻസിക് ലബോറട്ടറികൾ ശരിവച്ചു എന്നാണ് അകാൽ തക്ത് ജതേദർ ഗ്യാനി കുൽദീപ് സിങ് ഗർഗാജ്ജ് പറഞ്ഞത്.
എന്നാൽ ഇതിനു രണ്ടു ദിവസത്തിനു ശേഷം ജൂൺ 18ന് ആംആദ്മി പാർട്ടി പുതിയ പ്രസ്താവന പുറപ്പെടുവിച്ചു. കേന്ദ്ര സർക്കാർ അംഗീകരിച്ച രണ്ടു സ്വതന്ത്ര ലബോറട്ടറികൾ നടത്തിയ പരിശോധനയിൽ ആ വിഡിയോയിലുള്ളത് മൻ അല്ലെന്ന് കണ്ടെത്തി എന്നായിരുന്നു പ്രസ്താവന. എന്നാൽ ഇതോടെ പഞ്ചാബിലെ പ്രതിപക്ഷ പാർട്ടികളെല്ലാം ആം ആദ്മിക്കെതിരേ തിരിഞ്ഞു. രണ്ടു ദിവസം കൊണ്ട് എങ്ങനെയാണ് സർക്കാർ അനുകൂല ഫോറൻസിക് റിപ്പോർട്ട് ഉണ്ടാക്കിയത് എന്നായിരുന്നു ചോദ്യം.
ഇതിനിടെയാണ് ഏറ്റവും പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഹരിയാനയിൽ ഗുരുഗ്രാം പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഫോറൻസിക് റിപ്പോർട്ട് വ്യാജമായി ഉണ്ടാക്കിയതിനായിരുന്നു അറസ്റ്റ്. ജസ്പ്രീത് ജസ്സി എന്ന ഡിജിറ്റൽ ഫോറൻസിക് വിദഗ്ധൻ നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. പഞ്ചാബ് സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് എത്തിയവർ വ്യാജമായി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു എന്നായിരുന്നു പരാതി. ദൃശ്യത്തിലുള്ളത് മൻ അല്ലെന്ന റിപ്പോർട്ട് നൽകുന്നതിനായി പത്ത് ലക്ഷം രൂപ നൽകുകയും ചെയ്തെന്നും ജസ്പ്രീത് ജസ്സിയുടെ പരാതിയിൽ പറയുന്നു.
ഈ അന്വേഷണത്തിലാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. ഡൽഹി സർക്കാരിൽ കരാർ ജീവനക്കാരനായ അങ്കിത് റാണ സിഫെർ സെന്‍റിനെൽ ലാബ് എന്ന പേരിൽ വ്യാജ റിപ്പോർട്ട് തയ്യാറാക്കി എന്നാണ് കണ്ടെത്തൽ. പഞ്ച്കുള സർക്കാർ വകുപ്പിൽ ജോലി ചെയ്യുന്ന അരുൺ എന്നയാൾ സൈബർ യാൻ ലാബ് എന്ന പേരിലും റിപ്പോർട്ട് തയ്യാറാക്കി. അന്വേഷണത്തിൽ ഇങ്ങനെ ലാബുകൾ തന്നെ നിലവിലില്ല എന്ന് കണ്ടെത്തി. ഇതോടെ അറസ്റ്റിലായ ഇവർ രണ്ടുപേരേയും റിമാൻഡ് ചെയ്തു. കേസിൽ ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയോട് അടുത്ത നേതാക്കളും അറസ്റ്റിലാകുമോ എന്നാണ് ഇനി അറിയാനുള്ളത്.
തന്‍റെ മുഖത്തോട് സാദൃശ്യമുള്ള മുഖംമൂടിയുണ്ടാക്കി ധരിച്ചാണ് വ്യാജ വിഡിയോ നിർമിച്ചത് എന്നാണ് മുഖ്യമന്ത്രി ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. മതവിഭാഗത്തെ തനിക്ക് എതിരാക്കാൻ ചെയ്തതാണെന്നും മുഖ്യമന്ത്രി പറയുന്നു. ഇപ്പോൾ മതപരമായി അവഹേളിച്ചതിനു മാത്രമല്ല വ്യാജ ഫോറൻസിക് രേഖകൾ നിർമിച്ച കേസിലും മുഖ്യമന്ത്രി സംശയ നിഴലിലാണ്.2027ലാണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിനോട് അടുക്കുംതോറും വലിയ പ്രതിസന്ധിയിലേക്കാണ് സർക്കാർ വീഴുന്നത്. സിഖ് സമുദായത്തിന്‍റെ മുഴുവൻ എതിർപ്പ് ഏറ്റുവാങ്ങി ഭഗവന്ത് മന്നിന് തുടരാൻ കഴിയുമോ എന്ന ചോദ്യമാണ് ചുറ്റും ഉയരുന്നത്. മന്നല്ലാതെ മറ്റൊരു മുഖം ആംആദ്മി പാർട്ടിക്ക് പഞ്ചാബിൽ ഇല്ല എന്നതും പ്രതിസന്ധിയാണ്.
