പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 142 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. ആദ്യഘട്ട വോട്ടെടുപ്പിൽ ഉണ്ടായത് ചരിത്ര പോളിംഗ് ആണ്. 152 മണ്ഡലങ്ങളിലേക്കായി വോട്ടെടുപ്പ് നടന്ന ഒന്നാം ഘട്ടത്തിൽ 93.19 ശതമാനമെന്ന രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന പോളിങാണ് രേഖപ്പെടുത്തിയത്. രണ്ടാം ഘട്ടത്തിലും ഇത് ആവർത്തിക്കുമോയെന്നാണ് ആകാംഷ.
തൃണമൂൽ കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ നിർണായകമായ രണ്ടാം ഘട്ടത്തിൽ ഭവാനിപൂർ മണ്ഡലത്തിലാണ് ഏറ്റവും വലിയ പോരാട്ടം നടക്കുന്നത്. മുഖ്യമന്ത്രി മമത ബാനർജിയും ബിജെപിയുടെ കരുത്തനായ സുവേന്ദു അധികാരിയും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇവിടെ നടക്കുന്നത്.
കൊൽക്കത്ത അടക്കം ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ കഴിഞ്ഞ തവണ തൃണമൂൽ കോൺഗ്രസിനായിരുന്നു മേൽക്കൈ. 142 ൽ 123 മണ്ഡലങ്ങളിലും ടിഎംസിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. അക്രമ സാധ്യത കണക്കിലെടുത്ത് എല്ലായിടത്തും കനത്ത ജാഗ്രതയിലാണ്. സിആർപിഎഫ് അടക്കം വിവിധ മേഖലകളിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രാത്രി റൂട്ട് മാർച്ച് നടത്തി.
എൻഐഎയും വ്യാപക പരിശോധനകൾ തുടരുകയാണ്.
