ഭോപ്പാലിൽ യുവതി ട്വിഷ ശർമ്മയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് സമർത്ഥ് സിംഗിനെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ജബൽപൂരിൽ നാടകീയമായി കീഴടങ്ങാൻ ശ്രമിച്ചതിന് പിന്നാലെയാണ് ഭോപ്പാൽ കോടതിയുടെ നടപടി.ചോദ്യം ചെയ്യലിനും തെളിവ് ശേഖരണത്തിനുമായി കൂടുതൽ സമയം ആവശ്യമാണെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.സമർത്ത് സിംഗിനെ പുലർച്ചെയോടെ കതാരാ ഹിൽസ് പോലീസ് സ്റ്റേഷനിലെത്തിച്ച ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. കേസിൽ നിരവധി വൈരുധ്യങ്ങൾ തുടരുന്നതിനാൽ വിശദമായ ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന് പോലീസ് കോടതിയെ അറിയിച്ചു.
നോയിഡ സ്വദേശിനിയായ 33-കാരി ട്വിഷ ശർമ്മയെ മെയ് 12-നാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനവും മാനസിക സമ്മർദവും മരണത്തിലേക്ക് നയിച്ചുവെന്നാണ് ട്വിഷയുടെ കുടുംബത്തിന്റെ ആരോപണം. എന്നാൽ ട്വിഷ ലഹരിക്ക് അടിമയായിരുന്നുവെന്നാണ് ഭർത്താവിന്റെ കുടുംബം പറയുന്നത്.ഇതിനിടെ, കേസിൽ സിസിടിവി ദൃശ്യങ്ങളിലെയും ഫോൺ രേഖകളിലെയും സമയ വ്യത്യാസങ്ങൾ അടക്കമുള്ള കാര്യങ്ങൾ വലിയ വിവാദമായി മാറിയിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട തെളിവുകളിൽ ഇടപെടൽ നടന്നോയെന്ന സംശയവും ഉയരുന്നുണ്ട്. ദേശീയ ശ്രദ്ധ നേടിയ കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കാനാണ് പോലീസിന്റെ നീക്കം.
