നിയമസഭ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. പ്രോടെം സ്പീക്കർ ജി. സുധാകരന്റെ നിയന്ത്രണത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.101 വോട്ടുകൾ നേടിയാണ് യുഡിഎഫ് സ്ഥാനാർഥിയായ തിരുവഞ്ചൂർ സ്പീക്കർ പദവിയിലെത്തിയത്. ചരിത്രത്തിൽ ആദ്യമായി ബിജെപിയും സ്പീക്കർ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ ഇറക്കിയതും ഇത്തവണത്തെ പ്രത്യേകതയായി.സിപിഎമ്മിന്റെ എ.സി. മൊയ്തീനും ബിജെപിയുടെ ബി.ബി. ഗോപകുമാറുമായിരുന്നു എൽഡിഎഫിനും എൻഡിഎയ്ക്കും വേണ്ടി മത്സരിച്ചത്.
പ്രൊ ടെം സ്പീക്കർ ജി. സുധാകരന്റെ നിയന്ത്രണത്തിൽ രാവിലെ 9ന് വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യ വോട്ട് മുഖ്യമന്ത്രി രേഖപ്പെടുത്തി. സ്പീക്കറുടെ ചേംബറിൽ സജ്ജീകരിച്ചിരുന്ന പെട്ടിയിലായിരുന്നു രഹസ്യവോട്ടെടുപ്പ്. അരമണിക്കൂറിനുള്ളിൽ വോട്ടെണ്ണലും പൂർത്തിയായി.യുഡിഎഫിനായി അൻവർ സാദത്ത് എംഎൽഎയും, എൽഡിഎഫിനായി സി.കെ. ഹരീന്ദ്രൻ എംഎൽഎയും, ബിജെപിക്കായി വി. മുരളീധരനും ഏജന്റ്മാരായി. ഫലം പ്രഖ്യാപിച്ചതോടെ അംഗങ്ങൾ ഡെസ്കിൽ അടിച്ച് സ്വാഗതം ചെയ്തു. തുടർന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചേർന്ന് തിരുവഞ്ചൂരിനെ സ്പീക്കറുടെ കസേരയിലേക്ക് ആനയിച്ചു.നടപടി ക്രമങ്ങൾ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. 29 ന് നയ പ്രഖ്യാപനത്തോടെ സഭ നടപടികൾ പുനരാരംഭിക്കും
