7.7 ലക്ഷം കോടിയുടെ വിറ്റുവരവാണ് ബെംഗളൂരുവിലെ രാജേഷ് എക്സ്പോർട്സ് ലിമിറ്റഡ് എന്ന കമ്പനിക്ക്. പക്ഷേ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ (സിഎഫ്ഒ) ക്ക് 2020ന് ശേഷം ഒരു രൂപ പോലും ശമ്പളം നൽകിയിട്ടില്ല. ഇനി മാനേജിങ് ഡയറക്ടർക്ക് നൽകുന്നതോ? മാസം 17000 രൂപ വീതം മാത്രവും. രാജേഷ് എക്സ്പോർട്സുമായി ബന്ധപ്പെട്ട ഒൻപതു കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി പിടിച്ചെടുത്ത രേഖകളിൽ നിന്നാണ് ഇ ഡി ഇപ്പോൾ ഈ വിവരങ്ങൾ പുറത്തുവിടുന്നത്.ബെംഗളൂരുവിനു പുറമെ മുംബൈയിലും രാജേഷ് എക്സ്പോർട്സിന് ഓഫിസ് ഉണ്ട്. രണ്ടിടത്തുമായിരുന്നു പ്രധാന പരിശോധന. കമ്പനിയുടെ കണക്ക് അനുസരിച്ച് 1035 കോടി രൂപയാണ് ആഫ്രിക്കയിൽ ഖനന മേഖലയിൽ നിക്ഷേപിച്ചിരിക്കുന്നത്. പക്ഷേ, അങ്ങനെ ആഫ്രിക്കയിൽ പണം മുടക്കിയതിന് ഈ കണക്കല്ലാതെ മറ്റ് തെളിവുകളൊന്നുമില്ല. അവിടെ ആർക്കാണ് പണം നൽകിയതെന്നോ, എന്തിനാണ് മുടക്കിയതെന്നോ, എന്താണ് അവിടെ നടക്കുന്നതെന്നോ തെളിയിക്കുന്ന രേഖകളൊന്നും കമ്പനിയുടെ കൈവശം ഇല്ലെന്നാണ് ഇ ഡി ആരോപിക്കുന്നത്.
കമ്പനിയുടെ കണക്കിലുള്ള സ്വർണവും കണ്ടെടുത്ത സ്വർണവും തമ്മിലുള്ള വ്യത്യാസം 40 ശതമാനമാണ്. കമ്പനിയുടെ ഓഹരികൾ ഉൾപ്പെടെ തിരിമറി നടത്തി 600 കോടി രൂപ മുക്കി എന്നാണ് ഇപ്പോൾ ഇഡി സംശയിക്കുന്നത്. സ്വർണക്കയറ്റുമതി മേഖലയിലെ കമ്പനിയുടെ വിവിധ വിദേശ ഇടപാടുകൾ സംശയത്തിലാണെന്ന് ഇഡി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഓഹരികൾ കൈവശം വച്ചിരിക്കുന്നതിലും ഓഹരി കൈമാറ്റത്തിലുമെല്ലാം അടിമുടി ദുരൂഹതയാണ്.
സെബി നേരത്തെ പുറത്തിറക്കിയ ഉത്തരവിൽ കമ്പനിയുടെ 15.15 ലക്ഷം കോടിയുടെ വിറ്റുവരവ് സംശയാസ്പദമാണെന്ന് പറഞ്ഞിരുന്നു. 2020-21 മുതൽ 2024-25 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ കണക്കുകളിലാണ് സെബി സംശയം പ്രകടിപ്പിച്ചത്. ഈ കണക്കുകൾ കൃത്യമാണെന്നും സെബിയുമായുണ്ടായ ആശയവിനിമയത്തിലെ പോരായ്മയാണ് സംശയത്തിന് കാരണമെന്നുമാണ് കമ്പനിയുടെ വിശദീകരണം. രാജേഷ് എക്സ്പോർട്സിന്‍റെ വരവ് സംബന്ധിച്ച് സെബി തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും സംശയം വാൽകാമ്പിയുടെ വരുമാനത്തിലാണെന്നുമാണ് വിശദീകരണത്തിലുള്ളത്. രാജേഷ് എക്സ്പോർട്സിന്‍റെ കീഴിൽ സ്വിറ്റ്സർലണ്ടിലുള്ള കമ്പനിയാണ് വാൽകാമ്പി.
വരുമാനം പെരുപ്പിച്ചു കാണിച്ചിട്ടില്ലെന്നും അങ്ങനെ ചെയ്താൽ ലിസ്റ്റഡ് കമ്പനികൾക്കു വലിയ തിരിച്ചടിയുണ്ടാകുമെന്നും വിശദീകരണത്തിലുണ്ട്. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജയറാം രമേഷ് ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തി കഴിഞ്ഞു. എൽഐസിക്ക് രാജേഷ് എക്സ്പോർട്സിൽ 10.8% ഓഹരി പങ്കാളിത്തമുണ്ടെന്നും നിരവധി ബാങ്കുകൾ വായ്പ നൽകിയിട്ടുണ്ടെന്നും ജയറാം രമേശ് ചൂണ്ടിക്കാണിക്കുന്നു. രാജേഷ് എക്സ്പോർട്സിന്‍റെ കണക്കുകളെകുറിച്ചുള്ള സംശയം ഈ സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കും എന്നാണ് മുന്നറിയിപ്പ്.
