തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഒടുവിൽ ലഭിക്കുന്ന വിവര പ്രകാരം ഇതുവരെ 40% പോളിംഗ് ആണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, വിജയ്, രജനികാന്ത് തുടങ്ങി പ്രമുഖരെല്ലാം ആദ്യ മണിക്കൂറുകളിൽ തന്നെ വോട്ട് രേഖപ്പെടുത്തി.
ഏറ്റവുമധികം സ്ഥാനാർത്ഥികൾ മത്സരിക്കുന്ന തമിഴകം കണ്ട വലിയ പോരാട്ടമാണ് ഇക്കുറി നടക്കുന്നത്. മുഖ്യമന്ത്രി സ്റ്റാലിൻ നയിക്കുന്ന ഡിഎംകെ സഖ്യത്തിനും പ്രതിപക്ഷമായ എഐഎഡിഎംകെ യുടെ സഖ്യത്തിനും വെല്ലുവിളിയായി വിജയുടെ തമിഴ് വെട്രിക് കഴകം ഇത്തവണ മത്സരരംഗത്തുണ്ട്. ആദ്യ മണിക്കൂറുകളിൽ യുവാക്കളുടെ വലിയ പങ്കാളിത്തമാണ് കണ്ടത്. ഇത് പുതിയ പ്രവണതയാണെന്ന് ഇരുമുന്നണികളും പറയുമ്പോൾ തന്നെ തുണക്കുന്ന കൂട്ടമെന്നാണ് വിജയുടെ പക്ഷം. ഇതിനിടെ കനത്ത തിരക്ക് പരിഗണിച്ച് പോളിംഗ് സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് വിജയ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു
പോളിംഗ് ശതമാനത്തിൽ നാമക്കൽ ജില്ലയാണ് നിലവിൽ മുന്നിലുള്ളത്. നീലഗിരിയിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ് ഇതുവരെ രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവർ ചെന്നൈയിൽ വോട്ട് രേഖപ്പെടുത്തി. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി സേലത്തും ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ തിരുനെൽവേലിയിലും വോട്ട് ചെയ്തു. വിജയ്, രജനികാന്ത്, കമൽഹാസൻ, അജിത് കുമാർ, ധനുഷ് തുടങ്ങിയ സിനിമാ താരങ്ങൾ പുലർച്ചെ തന്നെ വോട്ട് രേഖപ്പെടുത്താൻ എത്തി.
യന്ത്രത്തകരാർ മൂലം തൂത്തുക്കുടി അടക്കം ചിലയിടങ്ങളിൽ വോട്ടെടുപ്പ് വൈകിയെങ്കിലും നിലവിൽ പോളിംഗ് സുഗമമായി നടക്കുകയാണ്.
