ഡെൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഓൺലൈൻ കോടതി നടപടികൾക്കിടെ അജ്ഞാതർ അശ്ലീല ദൃശ്യങ്ങളും സംഗീതവും സംപ്രേഷണം ചെയ്തു. ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ കോടതി നടപടികൾ നടന്നുകൊണ്ടിരിക്കെ മൂന്ന് തവണയാണ് ഇത്തരത്തിൽ തടസമുണ്ടായത്.
ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വാദം കേൾക്കുന്നതിനിടെ ഉച്ചയ്ക്ക് 12:56നാണ് ആദ്യ സംഭവം. ഉടൻ തന്നെ ഓൺലൈൻ നടപടികൾ നിർത്തിവെച്ചു. മിനിറ്റുകൾക്ക് ശേഷം വീണ്ടും നടപടികൾ പുനരാരംഭിച്ചപ്പോൾ ‘Shjit Singh’ എന്ന പേരിൽ ലോഗിൻ ചെയ്ത വ്യക്തി വീണ്ടും അശ്ലീല ദൃശ്യങ്ങൾ പ്ലേ ചെയ്യുകയായിരുന്നു. രണ്ട് സ്‌ക്രീനുകളിലായി ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടതോടെ കോടതി നടപടികൾ സ്തംഭിച്ചു.
“നിങ്ങൾ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു” എന്ന സന്ദേശവും ഇതിനിടെ സ്ക്രീനിൽ തെളിഞ്ഞു. മൂന്നാം തവണയും സംഭവം തുടരുകയും ഉച്ചത്തിൽ സംഗീതം പ്ലേ ചെയ്യുകയും ചെയ്തതോടെ ചീഫ് ജസ്റ്റിസ് ഓൺലൈൻ സിറ്റിംഗ് പൂർണ്ണമായും നിർത്തിവെക്കാൻ ഉത്തരവിട്ടു.
സംഭവത്തിൽ രജിസ്ട്രാർ ജനറലിനോട് അടിയന്തര നടപടി സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചു. കോടതി നടപടികൾ റെക്കോർഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധമാണെന്നും ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഡെൽഹി പൊലീസിന്റെ സൈബർ വിഭാഗമായ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് യൂണിറ്റിന് പരാതി നൽകി. സംഭവത്തിന് പിന്നിലെ ലക്ഷ്യം വ്യക്തമല്ല. പൊലീസ് അന്വേഷണം ഊർജിതമാക്കി.
