തെരഞ്ഞെടുപ്പ് തോൽവിക്കുപിന്നാലെ സിപിഐഎമ്മിൽ നിർണായക രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമായി. ഡൽഹിയിലെ എകെജി ഭവനിൽ നടക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ കേരളത്തിലെ പ്രതിപക്ഷ നേതൃസ്ഥാനമാണ് പ്രധാന ചർച്ചാവിഷയം. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള സാധ്യതകളാണ് പാർട്ടിക്കുള്ളിൽ സജീവമായി പരിഗണിക്കുന്നത്.കേരളത്തിലും പശ്ചിമ ബംഗാളിലും ഉണ്ടായ തെരഞ്ഞെടുപ്പ് തിരിച്ചടികളുടെ പ്രാഥമിക അവലോകനമാണ് പോളിറ്റ് ബ്യൂറോ യോഗത്തിന്റെ മുഖ്യ അജണ്ട. സംസ്ഥാന സെക്രട്ടറിയേറ്റ് നൽകിയ റിപ്പോർട്ടും നേതൃത്വത്തിന്റെ അഭിപ്രായവും നാളത്തെ യോഗത്തിൽ വിശദമായി പരിശോധിക്കും.
അതേസമയം പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന് ചോദ്യത്തോട് പിണറായി വിജയൻ പ്രതികരിച്ചില്ല.കേരളത്തിൽ ഉണ്ടായ അപ്രതീക്ഷിത തിരിച്ചടിയുടെ കാരണങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള പ്രാഥമിക റിപ്പോർട്ടാണ് സംസ്ഥാന ഘടകം ഇന്ന് പിബിക്ക് മുന്നിൽ വെച്ചത്. വിശദമായ ചർച്ചകൾ ഈ മാസം 22ന് ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ നടക്കും. കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം പ്രാഥമികമായി അവലോകനം ചെയ്ത സിപിഐ ദേശീയ എക്സിക്യൂട്ടീവ് ദേശീയ കൗൺസിൽ യോഗങ്ങളിൽ ജനവികാരം തിരിച്ചറിയാൻ കഴിയാത്തതിൽ സംസ്ഥാന ഘടകത്തിനെതിരെ വിമർശനം ഉയർന്നു.
