തിരുവനന്തപുരം കെ. കരുണാകരൻ മെമ്മോറിയൽ സർക്കാർ മെഡിക്കൽ കോളേജിന്റെ രൂപീകരണ നടപടികൾക്ക് വേഗം കൂട്ടി സർക്കാർ. ജനറൽ ആശുപത്രിയെയും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയെയും പൂർണമായും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലാക്കി സർക്കാർ ഉത്തരവിറക്കി. രണ്ട് ആശുപത്രികളിലെയും ഭൂമി, കെട്ടിടം, ഉപകരണങ്ങൾ, ജീവനക്കാർ എന്നിവ ഇനി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമാകും.
രണ്ട് ആശുപത്രികളിലെയും ഡോക്ടർമാരെ ഡീംഡ് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയിട്ടുണ്ട്. നാഷണൽ മെഡിക്കൽ കമ്മിഷൻ (NMC) നിഷ്കർഷിക്കുന്ന മാനദണ്ഡപ്രകാരമുള്ള അധ്യാപകരുടെയും ഡോക്ടർമാരുടെയും എണ്ണം ഉറപ്പാക്കി 100 എംബിബിഎസ് സീറ്റുകൾക്കുള്ള അനുമതി നേടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജനറൽ ആശുപത്രിയിലെയും തൈക്കാട് ആശുപത്രിയിലെയും ഡോക്ടർമാരെ കൂടി ഉൾപ്പെടുത്തുന്നതോടെ ആവശ്യമായ മാനവവിഭവശേഷി ലഭിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.
എന്നാൽ ഡീംഡ് ഡെപ്യൂട്ടേഷനിലുള്ള ഡോക്ടർമാരുടെ ശമ്പള സ്കെയിൽ, സർവീസ് ആനുകൂല്യങ്ങൾ, സീനിയോറിറ്റി തുടങ്ങിയ വിഷയങ്ങളിൽ ഇപ്പോഴും വ്യക്തതയില്ല. ഇതുസംബന്ധിച്ച ആശങ്കകൾ പരിഹരിക്കാൻ കൂടുതൽ വ്യക്തതയുള്ള പുതിയ ഉത്തരവിറക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.അതേസമയം, നിലവിലെ ഉത്തരവിൽ ഡോക്ടർമാരുടെ സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സർവീസ് വ്യവസ്ഥകളിൽ വ്യക്തത വരുത്തിയും ജീവനക്കാരുമായി വിശദമായ ചർച്ച നടത്തിയുമാത്രമേ തുടർനടപടികൾ സ്വീകരിക്കാവൂ എന്നാണ് സംഘടനകളുടെ ആവശ്യം.
തിരുവനന്തപുരം മെഡിക്കൽ കോളേജിന് പുറമെ തലസ്ഥാനത്തെ രണ്ടാമത്തെ സർക്കാർ മെഡിക്കൽ കോളേജായാണ് കെ. കരുണാകരൻ മെമ്മോറിയൽ സർക്കാർ മെഡിക്കൽ കോളേജ് യാഥാർഥ്യമാകുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതി പിന്നീട് നിലച്ചെങ്കിലും, നിലവിലെ സർക്കാർ ബജറ്റിലൂടെ പദ്ധതി പുനരുജ്ജീവിപ്പിക്കുകയായിരുന്നു. പുതിയ ഉത്തരവോടെ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടികൾ കൂടുതൽ വേഗത്തിലാകുമെന്നാണ് വിലയിരുത്തൽ.
