കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ സിപിഎം നേതാവ് ജിതിൻ ഭാസ്കറെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ട് വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. ജാമ്യാപേക്ഷ തള്ളിയാണ് ഈ മാസം 20 വരെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടത്.കേസിലെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ ജിതിൻ ഭാസ്കറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു. സ്ക്രീൻഷോട്ടുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്നും കസ്റ്റഡി അപേക്ഷയിൽ ചൂണ്ടിക്കാട്ടി. എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമെന്നും അന്വേഷണവുമായി ജിതിൻ ഇത് വരെ സഹകരിച്ചുവെന്നും പ്രതിഭാഗം വാദിച്ചു. ജാമ്യം നൽകാതിരിക്കാൻ തക്ക കാരണങ്ങളില്ലെന്ന വാദം തള്ളിയ കോടതി ജിതിനെ കസ്റ്റഡിയിൽ വിടുകയായിരുന്നു. ഈ മാസം 20 വരെ മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്.
അതെ സമയം സ്ക്രീൻ ഷോട്ടിൻ്റെ ഉറവിടം സംബന്ധിച്ച് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളുടെ കൂടി അടിസ്ഥാനത്തിൽ ആണ് ഉറവിടം സംബന്ധിച്ച വ്യക്തതയിലേക്ക് അന്വേഷണ സംഘം എത്തിയത്. എന്നാൽ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയ ജിതിൻ ഭാസ്‌കറിനെ ചോദ്യം ചെയ്താലേ ഇതിൽ വ്യക്തത വരൂവെന്നും അന്വേഷണ സംഘം പറയുന്നു.വിവാദ സ്ക്രീൻ ഷോട്ട് ആദ്യഘട്ടത്തിൽ പ്രചരിപ്പിച്ചവരും കേസിൽ പ്രതികളായേക്കും.
