ശബരിമല സ്വർണ്ണകൊള്ള കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും ജില്ലാകമ്മിറ്റി അംഗവുമായ എ.പത്മകുമാറിനെ സിപിഎം ജില്ലാകമ്മിറ്റി സസ്പെൻഡ് ചെയ്തു. പത്തനംതിട്ട ജില്ലാ കമ്മിറ്റി നടത്തിയ വിശദമായ ചർച്ചകൾക്കൊടുവിലാണ് കടുത്ത നടപടികൾ തൽക്കാലം ഒഴിവാക്കിയത്. പ്രത്യേക അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ച ശേഷം തുടർനടപടികൾ പരിഗണിക്കാനാണ് പാർട്ടി തീരുമാനം.പത്മകുമാർ പാർട്ടിക്ക് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയെങ്കിലും, ഇപ്പോഴത്തെ സാഹചര്യത്തിൽ സസ്പെൻഷനിൽ തുടരാനാണ് ധാരണ. ഗുരുതരമായ കണ്ടെത്തലുകൾ ഉണ്ടാകുന്ന പക്ഷം പാർട്ടിയിൽ നിന്ന് പുറത്താക്കൽ ഉൾപ്പെടെയുള്ള നടപടികൾ ആലോചിക്കുമെന്ന് നേതൃത്വം വ്യക്തമാക്കുന്നു. ഇല്ലെങ്കിൽ നിലവിലെ സസ്പെൻഷൻ പിൻവലിക്കുന്നതും പരിഗണനയിലാണ്.
പത്മകുമാറിന്റെ വെളിപ്പെടുത്തലുകളിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് തോമസ് ഐസക് പ്രതികരിച്ചത്. അതേസമയം നടപടിയെടുക്കാൻ വൈകിയിട്ടില്ലെന്നും, ജയിലിലായതിനാൽ വിശദീകരണ നോട്ടീസ് നൽകാൻ സാധിച്ചില്ലെന്നും ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.ഇതിനിടെ, യുവതി പ്രവേശന കാലത്ത് തന്നെ വിളിച്ചത് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് തെളിയിക്കാൻ തയ്യാറാണെന്ന് എ. പത്മകുമാർ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. വിഷയത്തിൽ രാഷ്ട്രീയ വിവാദം തുടരുകയാണ്
