പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്ധന സംരക്ഷണ ആഹ്വാനത്തിന് പിന്നാലെ ഡൽഹി സർക്കാർ കടുത്ത നിയന്ത്രണ നടപടികൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി രേഖ ഗുപ്തയുടെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകളിൽ ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം സംവിധാനം നടപ്പാക്കും. സ്വകാര്യ സ്ഥാപനങ്ങൾക്കും ഐടി കമ്പനികൾക്കും സമാന നിർദേശം നൽകിയിട്ടുണ്ട്.ഇന്ധന ഉപയോഗം കുറയ്ക്കുന്നതിനായി ആഴ്ചയിൽ ഒരു ദിവസം “നോ വെഹിക്കിൾ ഡേ” ആചരിക്കാനും സർക്കാർ തീരുമാനിച്ചു. സർക്കാർ യോഗങ്ങളുടെ 50 ശതമാനവും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റും. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും തിങ്കളാഴ്ചകളിൽ മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഔദ്യോഗിക വാഹനങ്ങളുടെ ഇന്ധന ക്വാട്ട 20 ശതമാനം വരെ വെട്ടിക്കുറയ്ക്കും. ഒരു വർഷത്തേക്ക് സർക്കാർ സ്പോൺസർ ചെയ്യുന്ന വിദേശ യാത്രകൾ ഒഴിവാക്കാനും മൂന്ന് മാസത്തേക്ക് വലിയ സർക്കാർ പരിപാടികൾ മാറ്റിവെക്കാനും തീരുമാനമായി.പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ ഇന്ധനവില അനിശ്ചിതത്വവും സാമ്പത്തിക സമ്മർദ്ദവും പരിഗണിച്ചാണ് കേന്ദ്ര സർക്കാരിന്റെ ആഹ്വാനത്തിന് പിന്നാലെ ഡൽഹി സർക്കാർ നടപടികൾ ശക്തമാക്കിയത്.
