പ്രമുഖ ഐടി കമ്പനിയായ വിപ്രോയിലെ മുൻ ജീവനക്കാരിക്ക് നേരെ നിർബന്ധിത മതപരിവർത്തന ശ്രമം നടന്നെന്ന് ആരോപണം. പൂനെ ഹിഞ്ജവഡിയിലെ ഓഫീസിൽ ജോലി ചെയ്തിരുന്ന സമയത്താണ് ദുരനുഭവമുണ്ടായത് എന്നാണ് യുവതി ആരോപിക്കുന്നത്. ഹിന്ദു ജനജാഗൃതി സമിതി പൂനെയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലാണ് യുവതി തനിക്കുണ്ടായ അനുഭവം വ്യക്തമാക്കിയത്. തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്പനിക്ക് നിയമപരമായ നോട്ടീസ് അയക്കുകയും ചെയ്തു. എന്നാൽ, ആരോപണങ്ങൾ കമ്പനി പൂർണമായും നിഷേധിക്കുകയാണ്.
സഹപ്രവർത്തക ഇസ്ലാം മതം സ്വീകരിക്കാനും ഒരു മുസ്ലീം യുവാവുമായി ബന്ധം സ്ഥാപിക്കാനും യുവതിയോട് നിരന്തരം സമ്മർദം ചെലുത്തിയിരുന്നു എന്നാണ് യുവതിയുടെ ആരോപണം. മതം മാറിയാൽ ജീവിതം കൂടുതൽ മെച്ചപ്പെടുമെന്നും വിദേശത്ത് ജോലി ചെയ്യാനുള്ള അവസരങ്ങൾ ലഭിക്കുമെന്നുമായിരുന്നു വാദം. ഏകദേശം 10 മാസത്തോളം ഈ മാനസിക പീഡനം തുടർന്നു എന്നും യുവതി പറയുന്നു. ഇക്കാര്യം കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും അവർ നടപടിയെടുത്തില്ലെന്നും യുവതി ആരോപിക്കുന്നു. പരാതി നൽകിയതിന് പിന്നാലെ കമ്പനിയുടെ ഓംബുഡ്സ്മാൻ കമ്മിറ്റിയിൽ യുവതിക്കെതിരെ പരാതി തിരികെ വരികയും, ഒടുവിൽ രാജി വെപ്പിക്കുകയുമായിരുന്നു എന്ന് യുവതിയുടെ അഭിഭാഷകൻ ആരോപിച്ചു.
എന്നാൽ ഓഫീസുകളിൽ എല്ലാ ജീവനക്കാർക്കും തുല്യമായ ബഹുമാനവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന അന്തരീക്ഷമാണ് കമ്പനി ഒരുക്കുന്നത് എന്നാണ് വിപ്രോയുടെ വിശദീകരണം. മതപരമായ വേർതിരിവുകൾക്കോ പീഡനങ്ങൾക്കോ കമ്പനിയിൽ സ്ഥാനമില്ലെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ നാസിക്കിലെ ടിസിഎസ് കമ്പനിയിലും സമാനമായ രീതിയിൽ മതപരിവർത്തന ശ്രമങ്ങളും പീഡനങ്ങളും നടന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നു.
