തമിഴ്നാട് തേനി ജില്ലയിലെ കമ്പം-കാട്ടുപള്ളിവാസൽ റോഡിലെ പടക്ക നിർമാണശാലയിൽ സ്ഫോടനം. രണ്ട് തൊഴിലാളികൾ മരിച്ചു. കമ്പം സ്വദേശികളായ സൂര്യ, ദിനേഷ് എന്നിവരാണ് മരിച്ചത്. കമ്പം സ്വദേശിയായ തിരുപ്പതിയുടെ ഉടമസ്ഥതയിലുള്ള പടക്കശാലയിൽ ഇന്ന് രാവിലെ 10.30നാണ് സ്ഫോടനമുണ്ടായത്. തെരഞ്ഞെടുപ്പ് പ്രമാണിച്ച് കഴിഞ്ഞ രണ്ട് ദിവസമായി പടക്കശാലയ്ക്ക് അവധിയായിരുന്നു. ഇന്ന് രാവിലെ ജോലിക്കായി തൊഴിലാളികൾ എത്തിയപ്പോഴായിരുന്നു അപകടം. പടക്കശാലയിലെ കെട്ടിടത്തിന്റെ വാതിൽ സൂര്യയും ദിനേഷും ചേർന്ന് തുറന്നപ്പോഴാണ് സ്ഫോടനമുണ്ടായത്. പൊട്ടിത്തെറിയിൽ ഇരുവരുടെയും ശരീരഭാഗങ്ങൾ ചിന്നിചിതറി. കെട്ടിടം പൂർണമായും തകർന്നു. ഈ സമയം തൊഴിലാളികളായ അജിത്ത്, നാഗാർജുനൻ എന്നിവർ മറ്റൊരു ഭാഗത്ത് ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. വിവരമറിഞ്ഞ് കമ്പം നോർത്ത് പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയെങ്കിലും കെട്ടിടം പൂർണമായും തകർന്നിരുന്നു.
തീ മറ്റിടങ്ങളിലേക്ക് പടരാതിരിക്കാൻ ഫയർഫോഴ്സ് മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.സ്ഫോടനത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. ഉടമ തിരുപ്പതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയാണ്. ഉത്തമ പാളയം ഡി എസ് പി സംഭവത്തിൽ വിശദമായി അന്വേഷണം നടത്തും. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തേനി ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
