ഛത്തീസ്ഗഢിൽ 500 രൂപയുടെ പ്രതിമാസ പെൻഷന് വേണ്ടി 90 വയസുള്ള ഭർതൃമാതാവിനെ ചുമലിലേറ്റി കിലോമീറ്ററുകളോളം കാൽനടയായി സഞ്ചരിച്ച് 50കാരിയായ മരുമകൾ. സുർഗുജ ജില്ലയിലാണ് സംഭവം. കത്തുന്ന വെയിലിനെയും ചുട്ടുപഴുത്ത് കിടക്കുന്ന റോഡിനെയും അവഗണിച്ച്, സൂര്യാഘാതമേൽക്കാനുള്ള സാധ്യത പോലും വകവെക്കാതെയാണ് വയോധികയും മരുമകളും തങ്ങളുടെ അവകാശത്തിനായി തെരുവിലിറങ്ങിയത്.
കെവൈസി നടപടികൾ പൂർത്തിയാകാത്തതിനെ തുടർന്ന് കഴിഞ്ഞ നാല് മാസമായി വയോധികയ്ക്ക് പെൻഷൻ ലഭിച്ചിരുന്നില്ല. മുമ്പ് ‘ബാങ്ക് മിത്ര’ വഴി പെൻഷൻ തുക വീട്ടിൽ എത്തിച്ചിരുന്നെങ്കിലും, രേഖകൾ കൃത്യമല്ലാത്തതിനാൽ ഏതാനും മാസങ്ങളായി ഇത് മുടങ്ങിക്കിടക്കുകയായിരുന്നു. തുടർന്നാണ് മരുമകളായ സുഖ്മാനിയ ഭർതൃമാതാവിനെ തോളിലേറ്റി ബാങ്കിലേക്ക് നടക്കാൻ തീരുമാനിച്ചത്. ജംഗൽപാറ ഗ്രാമത്തിൽ താമസിക്കുന്ന ഇവർ കിലോമീറ്ററുകൾ അകലെയുള്ള മെയിൻപാറ്റ് ടൗണിലെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലേക്കാണ് കാൽനടയായി പോയത്. മറ്റൊരു യാത്രക്കാരൻ പകർത്തിയ ദുരിതയാത്രയുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവം വിവാദമായതോടെ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിശദീകരണവുമായി രംഗത്തെത്തി. രേഖകൾ അപൂർണമായതിനാലാണ് പെൻഷൻ തടസപ്പെട്ടതെന്ന് അവർ സമ്മതിച്ചു. തുടർന്ന് ബാങ്ക് ശാഖയിൽ വെച്ച് കെവൈസി നടപടികൾ അടിയന്തരമായി പൂർത്തിയാക്കുകയും, മുടങ്ങിക്കിടന്ന 2000 രൂപ പെൻഷൻ തുക ഉടനടി കൈമാറുകയും ചെയ്തു. അടുത്ത മാസം മുതൽ പെൻഷൻ തുക വയോധികയുടെ വീട്ടിൽ നേരിട്ടെത്തിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. അതേസമയം, വോട്ട് ചോദിക്കാൻ വീട്ടുപടിക്കൽ എത്തുന്ന രാഷ്ട്രീയക്കാരും ഭരണാധികാരികളും പാവപ്പെട്ടവരുടെ പെൻഷൻ കൃത്യമായി വീട്ടിൽ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തയ്യാറാകണമെന്ന് മുൻ ഉപമുഖ്യമന്ത്രി ടി എസ് സിംഗ് ദേവ് സർക്കാരിനെ വിമർശിച്ചുകൊണ്ട് പ്രതികരിച്ചു.
