പത്ത് വർഷം മുൻപ് സഹപാഠിയെ ക്ലാസ് മുറിയിൽ വച്ച് അടിച്ചുകൊന്ന കേസിൽ കീഴ്ക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷയാണ് മദ്രാസ് ഹൈക്കോടതി ശരിവച്ചത്. ആൺകുട്ടികൾക്ക് പ്രണയ നിരാസം ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥയില്ലെന്നത് ദുഖസത്യമാണെന്ന് ജസ്റ്റിസുമാരായ എൻ ആനന്ദ് വെങ്കടേഷും കെ കെ രാമകൃഷ്ണനും നിരീക്ഷിച്ചു. വിചാരണയ്ക്കിടയിൽ കൂറുമാറിയ സഹപാഠികളായ സാക്ഷികൾ ഇരയെ കൈവിട്ടുവെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. വിദ്യാഭ്യാസംകൊണ്ട് നല്ല പെരുമാറ്റശീലങ്ങൾ ഉണ്ടാകുന്നില്ലെന്ന് വ്യക്തമാവുകയാണ്. കൊലപാതകം കൺമുന്നിൽ കണ്ട വിദ്യാർത്ഥികൾ കോടതിയിൽ വന്ന് മറ്റൊരു വിധത്തിൽ പറയുകയാണ്. കേസിനെ പിന്തുണയ്ക്കാതെ ഇരയെ തള്ളിപ്പറയുകയാണ് ഈ സഹപാഠികൾ ചെയ്തത്.
മൂന്നാം വർഷ സിവിൽ എൻജിനിയറിങ് വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ടത്. അതേ ക്ലാസിൽ തന്നെ പഠിച്ചിരുന്നയാളാണ് കൊലപാതകി. 2016 ഓഗസ്റ്റ് 30ന് വിദ്യാർത്ഥിനി ക്ലാസിൽ ഇരിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. മരക്കഷണം കൊണ്ട് വിദ്യാർത്ഥിനിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ക്ലാസ് എടുത്തുകൊണ്ടിരുന്ന അധ്യാപകൻ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അധ്യാപകനും അടികൊണ്ട് പരുക്കേറ്റു.
വിധിന്യായത്തിൽ നിർണായകമായ പരാമർശങ്ങളാണ് ഉള്ളത്. സമീപകാലത്തെ പലസംഭവങ്ങളും ഒരു കാര്യം തെളിയിക്കുന്നു. ബന്ധത്തിന് താൽപര്യമില്ലെന്ന് പെൺകുട്ടി പറഞ്ഞാൽ അവളെ കൊന്നു കളയുകയാണ് വേണ്ടതെന്ന് ആൺകുട്ടികൾ കരുതുകയാണ്. ക്ലാസ് മുറിയിൽ ക്ലാസ് നടക്കുമ്പോൾ ആക്രമണം ഉണ്ടായിട്ടും പ്രതിയെ തടയാൻ മറ്റു വിദ്യാർത്ഥികളാരും മുന്നോട്ടുവന്നില്ല. അവർ കുറഞ്ഞത് കോടതിയിൽ സത്യസന്ധമായി കാര്യങ്ങൾ പറയുക എങ്കിലും വേണമായിരുന്നു. പരുക്കേറ്റ പ്രഫസർ നൽകിയ മൊഴിയാണ് കേസിനെ ഈ നിലയിൽ എത്തിച്ചത്.
സാമൂഹിക മാധ്യമങ്ങളിലൂടെ വെറുതെ വിയോജിപ്പുകളും എതിർപ്പുകളും പ്രകടിപ്പിക്കുന്നതിൽ കാര്യമില്ല. ധാർമിക രോഷം പ്രവൃത്തിയിലേക്കു മാറ്റാൻ കഴിയണം. അല്ലെങ്കിൽ കുട്ടികൾ വെറും കടലാസുപുലികളായി മാറും. ഇതുപോലൊന്ന് മറ്റൊരാൾക്കും ഏതു സമയത്തും സംഭവിക്കാം എന്ന് വിദ്യാർത്ഥികൾ തിരിച്ചറിയണം. നല്ല വിദ്യാഭ്യാസം ലഭിച്ച എൻജിനിയറിങ് വിദ്യാർത്ഥികളാണ് ഇത്തരമൊരു സമീപനം സ്വീകരിച്ചതെന്നും കോടതി ചൂണ്ടിക്കാണിച്ചു.
