പശ്ചിമ ബംഗാളിലെ പ്രമുഖ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പഴ്സനൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രാഥിനെ വെടിവെച്ച് കൊന്നു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യഗ്രാം മണ്ഡലത്തിൽ വെച്ചാണ് കൊലപാതകം നടന്നത്. ചന്ദ്രനാഥ് രാഥിന് നേരെ ബൈക്കിലെത്തിയ അക്രമികൾ രണ്ട് തവണ നിറയൊഴിക്കുകയായിരുന്നു. ബംഗാളിലെ ബിജെപിയുടെ ചരിത്രപരമായ വിജയത്തിന് പിന്നാലെയാണു കൊലപാതകം.
ചന്ദ്രനാഥിനൊപ്പം ഉണ്ടായിരുന്ന ബുദ്ധദേബ് എന്നയാൾക്കും വെടിയേറ്റു. ഇയാൾ ചികിത്സയിലാണ്. ബിജെപി പ്രവർത്തകരായി ആൾമാറാട്ടം നടത്തി തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അക്രമം നടത്താൻ ശ്രമിക്കുന്നുവെന്ന് ബിജെപി ആരോപിച്ച ദിവസം തന്നെയാണ് പിഎ കൊല്ലപ്പെട്ടത്. ആക്രമണം മുൻകൂട്ടി നിശ്ചയിച്ച കൊലപാതകമെന്ന് സുവേന്ദു അധികാരി പറഞ്ഞു. കൊലയാളികൾ ദിവസങ്ങളോളം നിരീക്ഷണം നടത്തിയിരുന്നു. സംഭവം ഹൃദയഭേദകമാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ബംഗാൾ പൊലീസ് ഡയറക്ടർ ജനറൽ സിദ്ധ് നാഥ് ഗുപ്ത ഉറപ്പ് നൽകിയെന്നും സുവേന്ദു അധികാരി പറഞ്ഞു.
ഭവാനിപൂർ മണ്ഡലത്തിൽ മമത ബാനർജിയെ 15,000ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയ അധികാരി, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും മുൻപന്തിയിലുള്ള ഒരാളാണ്.
