ഇമാമുമാർക്കും ഹിന്ദു പൂജാരികൾക്കുമുള്ള അലവൻസുകൾ നിർത്തലാക്കി പശ്ചിമ ബംഗാൾ സർക്കാർ. പൊതുപണം മതപരമായ അലവൻസുകൾക്ക് വേണ്ടി ചെലവഴിക്കുന്നതിനേക്കാൾ നല്ലത് വിദ്യാഭ്യാസത്തിനായി വിനിയോഗിക്കുന്നതാണെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു. ബിജെപി സർക്കാരിന്റെ രണ്ടാമത് കാബിനറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്.
മതപരമായ സ്റ്റൈപ്പൻഡുകൾ നിർത്തലാക്കിയ സർക്കാർ, സ്ത്രീകൾക്കായുള്ള ക്ഷേമപദ്ധതികൾ വ്യാപിപ്പിച്ചിട്ടുണ്ട്. സ്ത്രീകൾക്കായുള്ള പുതിയ സാമ്പത്തിക സഹായ പദ്ധതിക്കും സംസ്ഥാനത്തുടനീളം സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കും ക്യാബിനറ്റ് യോഗത്തിൽ അംഗീകാരം നൽകി. ഈ ഫണ്ട് ഇനിമുതൽ രാഷ്ട്രീയ ഭേദമന്യേ, എല്ലാ വിഭാഗങ്ങളിലെയും മിടുക്കരായ വിദ്യാർത്ഥികൾക്ക് മെറിറ്റ് അടിസ്ഥാനമാക്കിയുള്ള സ്കോളർഷിപ്പുകൾ നൽകാൻ ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രീണനങ്ങളില്ലാത്ത, ജനങ്ങളിലേക്ക് നേരിട്ടെത്തുന്ന ഒരു ഭരണശൈലിയാണ് മുന്നോട്ട് വെക്കുന്നത് എന്നും സുവേന്ദു അധികാരി പറഞ്ഞു. ബംഗാൾ സർക്കാരിന്റെ ഏറ്റവും പുതിയ കാബിനറ്റ് തീരുമാനങ്ങൾ വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
