അപ്രതീക്ഷിതമായ അപകടമരണത്തിന്‍റെ നടുക്കത്തിലാണ് മുംബൈ മിരാ റോഡിലെ ടിയാരാ ഹിൽസ്. പാർക്കിങ്ങ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറിലാണ് മോഹിത് സോണി എന്ന ഇരുപത്തിയഞ്ചുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.കാർ ഇടപാടുകാരനായ മോഹിത് വിൽപനയ്ക്കുള്ള കാർ പരിശോധിക്കാൻ എത്തിയതായിരുന്നു.കാറിനുള്ളിൽ കയറി ഇരുന്നു പരിശോധിക്കുന്നതിനിടെ എയർബാഗ് പെട്ടെന്നു വിടർന്നു എന്നാണ് പൊലീസിന്‍റെ നിഗമനം. ബാഗ് വിടർന്ന് കഴുത്തിൽ ഇടിക്കുകയും ആഴത്തിലുള്ള മുറിവ് ഉണ്ടാവുകയും ചെയ്തു. ആ നിമിഷം തന്നെ മോഹിതിന്‍റെ ബോധം മറഞ്ഞിരിക്കാം എന്നാണ് വിദഗ്ധർ കരുതുന്നത്. രക്തം വാർന്ന് ടീ ഷർട്ട് കുതിർന്ന നിലയിലായിരുന്നു. രക്തംവാർന്നാണ് മരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. പ്രദേശത്തു കൂടി നടന്ന നാട്ടുകാരാണ് രക്തം വാർന്ന നിലയിൽ മോഹിതിനെ കണ്ടെത്തിയത്. തുടർന്ന് പൊലീസ് എത്തി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
വാഹനങ്ങളിലെ എയർബാഗുകൾ സാധാരണ അപകടം ഉണ്ടാകുമ്പോഴാണ് വിടർന്നു വരുന്നത്. യാത്രക്കാർക്ക് ആഘാതത്തിൽ നിന്ന് രക്ഷ നൽകുകയാണ് ദൗത്യം. ഇവിടെ അപകടമൊന്നും ഉണ്ടാകാതെയാണ് എയർബാഗ് നിവർന്നിരിക്കുന്നത്. നിർത്തിയിട്ട വാഹനത്തിൽ എന്തെങ്കിലും ഇടിച്ചതായി പൊലീസിനോ സാങ്കേതിക വിദഗ്ധർക്കൊ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സിസിടിവി ദൃശ്യങ്ങളിലും അങ്ങനെ എന്തെങ്കിലും സംഭവിച്ചതായി പതിഞ്ഞിട്ടില്ല. കാറിലെ പരിശോധനയ്ക്കിടെ സ്റ്റിയറിങ്ങിൽ നിന്ന് എയർബാഗ് തനിയെ ഉയർന്നതായിരിക്കാം എന്നാണ് നിഗമനം. എങ്കിലും ജീവൻ രക്ഷയ്ക്കുള്ള എയർബാഗ് ജീവനെടുക്കുന്നത് എങ്ങനെ എന്ന ചോദ്യമാണ് ഉയരുന്നത്.
വാഹനത്തിലെ എയർബാഗ് സംവിധാനത്തിലെ തകരാർ ആയിരിക്കാം കാരണം എന്നാണ് ഇപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ എത്തിയിരിക്കുന്ന നിഗമനം. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. എയർബാഗ് സംവിധാനത്തിൽ തകരാർ ഉണ്ടായി തനിയെ ബാഗ് നിവരുന്ന സ്ഥിതി ഇതിനു മുൻപും അപൂർവമായി സംഭവിച്ചിട്ടുണ്ട്. അപകടം സംഭവിക്കാതെ തന്നെ നിവരാമെങ്കിലും ഒരാളുടെ ജീവൻ എടുക്കുന്ന നിലയിലേക്ക് മാറുന്നത് ഇതിനു മുൻപ് ഉണ്ടായിട്ടില്ല. കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ടാക്കുന്ന വിധത്തിൽ എയർബാഗ് അടിക്കാം എന്നത് മുൻ അനുഭവം ഇല്ലാത്തതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
