വാണിജ്യ സിലിണ്ടറുകൾക്ക് വില വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹോട്ടലുകൾ അടച്ചിട്ടുള്ള സമരം പ്രഖ്യാപിച്ച് ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ.വാണിജ്യ സിലിണ്ടറിന് 993 രൂപ കൂട്ടിയതിനു പിന്നാലെയാണ് സംസ്ഥാനത്ത് ഹോട്ടലുകൾ അടച്ചിട്ടുള്ള സമരം അസോസിയേഷൻ പ്രഖ്യാപിച്ചത്. മെയ് ആറിന് സൂചനാ സമരം എന്ന രീതിയിൽ 24 മണിക്കൂർ ഹോട്ടലുകൾ അടച്ചിടും.മേഖലയുടെ നിലനിൽപ്പിനു വേണ്ടിയാണ് സമരം എന്നും നിലവിലെ വിലവർധനവ് പിൻവലിക്കണമെന്നും ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ നേതാക്കൾ ആവശ്യപ്പെട്ടു.നിലവിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 3071 രൂപയാണ് വില.ഇതോടെ ചെറുകിട ഹോട്ടലുകൾ അടക്കം പൂട്ടേണ്ട സ്ഥിതിയാണ്.
പശ്ചിമേഷ്യൻ യുദ്ധ പ്രതിസന്ധി തുടരുന്നതിനിടെയാണ് വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയത്.തിരുവനന്തപുരത്ത് 19 കിലോയുടെ സിലിണ്ടറിന് 3106 രൂപയും,കൊച്ചിയിൽ 3085 രൂപയും,കോഴിക്കോട് 3117 രൂപ 50 പൈസയും ആണ് പുതുക്കിയ നിരക്ക്.കഴിഞ്ഞ 5 മാസത്തിനിടെ വാണിജ്യ സിലിണ്ടറിന് 1498 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്.ഇതോടെ ഹോട്ടലുകളിലെ ഭക്ഷ്യവസ്തുക്കൾക്ക് വീണ്ടും വില വർധിപ്പിക്കേണ്ട സാഹചര്യമാണ് ഉണ്ടാകുന്നത്.നിലവിൽ ഗ്യാസ് സിലിണ്ടറുകൾ ആവശ്യത്തിന് കിട്ടാത്തതിനെ തുടർന്ന് പല ഹോട്ടലുകളും ഇപ്പോഴും പൂട്ടിയിട്ടിരിക്കുകയാണ്.ഇതിനിടെയാണ് മേഖലയ്ക്ക് കടുത്ത ആഘാതം ഏൽപ്പിച്ചുകൊണ്ട് വീണ്ടും പാചകവാതകത്തിന് വില വർധിക്കുന്നത്.ക്രൂഡോയിൽ വില ബാരലിന് 100 ഡോളർ കടന്നതോടെ രാജ്യത്ത് ഇന്ധന വില വർധിപ്പിക്കാനും കേന്ദ്ര ധന മന്ത്രാലയം ആലോചിക്കുന്നുണ്ട്.
