അധികാരമേറ്റ ശേഷമുള്ള തന്റെ ആദ്യ വിദേശ സന്ദർശനത്തിനായി വിയറ്റ്നാം പ്രസിഡന്റ് ടോ ലാം ഇന്ത്യയിലെത്തുന്നു. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ വാങ്ങുന്നതിനുള്ള കരാറിൽ ഈ സന്ദർശനവേളയിൽ ഒപ്പുവെച്ചേക്കും. കരാർ യാഥാർഥ്യമായാൽ, ഫിലിപ്പീൻസിനും ഇന്തോനേഷ്യയ്ക്കും ശേഷം ബ്രഹ്മോസ് മിസൈൽ സ്വന്തമാക്കുന്ന മൂന്നാമത്തെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായി വിയറ്റ്നാം മാറും.
ഏകദേശം 5,800 കോടി രൂപയുടെ പ്രതിരോധ പാക്കേജാണ് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്യുന്നത്. തീരദേശ പ്രതിരോധത്തിനായുള്ള ബ്രഹ്മോസ് ബാറ്ററികൾ, പരിശീലനം, ലോജിസ്റ്റിക്സ് പിന്തുണ, മിസൈലുകളുടെ ആദ്യ ബാച്ച് എന്നിവ ഈ പാക്കേജിൽ ഉൾപ്പെടുന്നു. വിയറ്റ്നാം അടുത്ത കാലത്തായി നടത്തുന്ന ഏറ്റവും വലിയ പ്രതിരോധ ഇടപാടുകളിൽ ഒന്നാണിത്. ദക്ഷിണ ചൈനാ കടലിലെ തന്ത്രപ്രധാനമായ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വിയറ്റ്നാമിന്റെ ഈ നീക്കം.
ആഗോളതലത്തിലെ സപ്ലൈ ചെയിൻ സമ്മർദങ്ങൾക്കിടയിലും മിസൈൽ കൈമാറ്റത്തിന് മോസ്കോ അനുമതി നൽകിയിട്ടുണ്ട്. മിസൈൽ കയറ്റുമതിയിലൂടെ പ്രതിരോധ മേഖലയിലെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് വലിയ ഉത്തേജനം നൽകാൻ ഈ കരാറിലൂടെ സാധിക്കുമെന്ന് ഇന്ത്യ കരുതുന്നു.
ദക്ഷിണ ചൈനാ കടലിൽ ചൈനയുടെ നാവിക സാന്നിധ്യം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, ദീർഘദൂര പ്രഹരശേഷിയുള്ള മിസൈലുകൾ സ്വന്തമാക്കാൻ വിയറ്റ്നാം താത്പര്യം പ്രകടിപ്പിച്ചിരുന്നു. അതിവേഗവും കൃത്യതയുമുള്ള ബ്രഹ്മോസ് മിസൈലുകൾ വിയറ്റ്നാമിന്റെ തീരദേശ സുരക്ഷയ്ക്ക് മുതൽക്കൂട്ടാകും. ഇതോടെ ഇന്തോ-പസഫിക് മേഖലയിൽ വിശ്വസനീയമായ ഒരു സുരക്ഷാ പങ്കാളിയായി ഇന്ത്യയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കപ്പെടുകയാണ്.
